കോട്ടയ്ക്കൽ : പല ഭാഷക്കാരായ ഈ സർക്കസ് കലാകാരന്മാർക്ക് ഇപ്പോൾ ഒറ്റ ഭാഷയേയുള്ളൂ -കണ്ണീരിന്റെ ഭാഷ. കോട്ടയ്ക്കലിനടുത്ത് മൈലാടിയിലെ കുന്നിൻമുകളിൽ ഇനിയുമൊരു സർക്കസ് കാലം സ്വപ്‌നംകണ്ടുകഴിയുകയാണ് ഇവർ.“സ്കൂൾ തുറന്നു, തീയേറ്റർ തുറന്നു, ചന്തകൾ തുറന്നു. ഞങ്ങൾക്കുമാത്രം എന്താ തടസ്സം?”- കൊൽക്കൊത്തക്കാരൻ മനോജ്കുമാർ നിറകണ്ണുകളോടെ ചോദിച്ചു. ഉത്തർപ്രദേശുകാരൻ കിരൺകുമാറും ബിഹാറുകാരൻ രാജേഷും ഇതേ സങ്കടംതന്നെ പങ്കുവെച്ചു. ഒന്നരവർഷത്തിലേറെയായി ഇവർക്കു ജോലിയില്ല. 2020 മാർച്ച് പതിനൊന്നിനാണ് കോവിഡ് നിയന്ത്രണങ്ങൾമൂലം ഇവർക്ക് കോട്ടയ്ക്കലിലെ പ്രദർശനം നിർത്തിവെക്കേണ്ടിവന്നത്. അതോടെ 80 കലാകാരന്മാരും 65 തൊഴിലാളികളുമുൾപ്പെടെ നൂറ്റമ്പതോളം പേർക്ക് പണിയില്ലാതായി. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ പുത്തൂർപ്പാടത്തെ സർക്കസ് കൂടാരത്തിൽത്തന്നെ ഇവർ കഴിഞ്ഞു. പക്ഷേ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. കോവിഡ് കൂടുതൽ ശക്തമായി. കൂടാരത്തിൽ അന്നംമുടങ്ങിയപ്പോൾ പഞ്ചായത്തും സംഘടനകളും ഉൾപ്പെടെ പലരും സഹായവുമായി എത്തി. വ്യവസായി എം.എ. യൂസഫലി ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും മൂന്നുലക്ഷം രൂപയും നൽകി. പക്ഷേ, കോവിഡ് ശമിച്ചില്ല. നൂറ്റമ്പതോളം പേർക്കുള്ള ഭക്ഷണം, മറ്റ് ആവശ്യങ്ങൾ, മുപ്പതോളം മൃഗങ്ങൾക്കുള്ള ഭക്ഷണം, ചികിത്സ... ദിവസം അരലക്ഷത്തോളം രൂപ ചെലവുവരും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ വേറേയും. എത്യോപ്യയിൽനിന്നും ടാൻസാനിയയിൽനിന്നുമുള്ള 11 കലാകാരന്മാരെ ഡിസംബറോടെ തിരിച്ചയച്ചു. കരാർ കഴിഞ്ഞ ഇവിടത്തെ കലാകാരന്മാരെയും പറഞ്ഞയച്ചു. ഇവരിൽ ചിലർ കോട്ടയ്ക്കലിൽത്തന്നെ കൂലിപ്പണിക്കുപോയി.ഇതിനിടെ മഴവന്നു. പാടത്തു വെള്ളം കയറി. അങ്ങനെയാണ് മൈലാടിക്കുന്നത്തെ നഗരസഭയുടെ സ്ഥലത്തേക്ക് കലാകാരന്മാർ താമസം മാറുന്നത്. മൈലാടിക്കുന്നിൽ ഉപകരണങ്ങളായും മറ്റും നാല്പതുലോഡ് സാധനങ്ങൾ തുരുമ്പെടുക്കുകയാണ്. ഇപ്പോൾ 11 പേരാണ് ഇവിടെയുള്ളത്. ജംബോ സർക്കസിന്റെ മറ്റൊരു യൂണിറ്റ് കായംകുളത്തും ഇതുപോലെ കുടുങ്ങിക്കിടപ്പുണ്ട്. ഇടപെടലാവശ്യപ്പെട്ട് സർക്കസ് കമ്പനികൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3mWok7F
via
IFTTT
No comments:
Post a Comment