ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബിഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കേരള മുഖ്യമന്ത്രിയോ വനംവകുപ്പ് മന്ത്രിയോ അറിഞ്ഞില്ലായിരുന്നുവെന്നത് വിശ്വസിക്കാനാവില്ലെന്ന് തമിഴ്നാട്. നമ്പറിട്ടുലഭിച്ച വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ അറിയാതെ ഒരു ഉദ്യോഗസ്ഥന് ഇത്തരം ഒരു നടപടി സ്വീകരിക്കാൻ സാധിക്കുമോയെന്നും അങ്ങനെയെങ്കിൽ എന്തുഭരണമാണിതെന്നും തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകൻ ചോദിച്ചു. മുറിക്കേണ്ട മരത്തിന്റെ പേരുവിവരങ്ങൾവരെയുള്ള ഉത്തരവാണ് ലഭിച്ചതെന്നുംപറഞ്ഞ ദുരൈമുരുകൻ, എന്നാൽ ഈ വിഷയത്തിൽ കേരളസർക്കാരുമായി പോരിനില്ലെന്നും വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ മരംമുറി: വിദഗ്ധസമിതി നിർദേശവും പരിഗണിച്ചില്ല തിരുവനന്തപുരം:മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചുമാറ്റാനുള്ള തമിഴ്നാടിന്റെ ആവശ്യത്തിൽ 2015-ൽതന്നെ വിദഗ്ധസമിതി എതിർപ്പറിയിച്ചിരുന്നു. ഡാം അറ്റകുറ്റപ്പണിക്കായി മരം മുറിക്കാമെന്ന കരാർവ്യവസ്ഥ ചൂണ്ടിക്കാട്ടി തമിഴ്നാട് ജലവിഭവവകുപ്പാണ് സംസ്ഥാന ജലവിഭവവകുപ്പിന് കത്തുനൽകിയിരുന്നത്. 2014-ലെ സുപ്രീംകോടതി വിധിക്കുതൊട്ടുപിന്നാലെയാണ് ആവശ്യവുമായി കേരളത്തെ സമീപിച്ചത്. എന്നാൽ, അന്നത്തെ വിദഗ്ധസമിതിയുടെ എതിർപ്പും സംസ്ഥാന സാഹചര്യവും കണക്കിലെടുക്കാതെ വനം വകുപ്പ് മരംമുറിക്കാൻ അനുമതിനൽകി ഇപ്പോൾ ഉത്തരവിറക്കിയതാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഉന്നം, പൊരിവെട്ടി, മുളകുനാറി, താന്നി, കാട്ടുറബ്ബർ തുടങ്ങി ഏഴുമീറ്റർവരെ ഉയരമുള്ള മരങ്ങളാണ് ഇവയിൽ പലതും. എന്നാൽ, ബേബി ഡാം ബലപ്പെടുത്തുന്നത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിന് പരോക്ഷമായെങ്കിലും സമ്മതംമൂളുന്നതാകുമെന്ന് ആശങ്കയുയർന്നതോടെയാണ് വിദഗ്ധസമിതി അന്ന് തമിഴ്നാടിന്റെ ആവശ്യം തള്ളിയത്. തമിഴ്നാടിന്റെ ഈ കത്താണ് ഇപ്പോൾ പരിഗണിക്കപ്പെട്ടതും 15 മരങ്ങൾ മുറിക്കാൻ അനുമതിനൽകിയതിലൂടെ വിവാദത്തിൽപ്പെട്ടതും. വർഷങ്ങൾ പഴക്കമുള്ളതും വിദഗ്ധസമിതി തള്ളിക്കളഞ്ഞതുമായ ആവശ്യം ഒരിടവേളയ്ക്കുശേഷം വീണ്ടും പരിഗണിക്കപ്പെട്ടതിലെ ദുരൂഹതയാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയനേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഉത്തരവിറങ്ങില്ലെന്നാണ് അവർ ആരോപിക്കുന്നതും. ജലപരിധി ഉയർത്തുന്നതിനുള്ള തമിഴ്നാടിന്റെ ഒരു നടപടിയും കേരളം അംഗീകരിക്കുന്നില്ലെന്നിരിക്കെ മരംമുറിക്കാൻ അനുമതിനൽകിയത് പുതിയ ഡാം എന്ന സംസ്ഥാന ആവശ്യത്തെ ദുർബലപ്പെടുത്താനേ ഉപകരിക്കൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മരം മുറിക്കാനും ബേബി ഡാം ബലപ്പെടുത്താനും കേരളം സമ്മതിച്ചുവെന്ന് തമിഴ്നാടിന് കോടതിയിൽ ചൂണ്ടിക്കാട്ടാനാകും.
from mathrubhumi.latestnews.rssfeed https://ift.tt/3BZjc79
via
IFTTT
No comments:
Post a Comment