തിരൂർ: പാലടപ്പായസംപോലെ മധുരതരമാവുകയാണ് തിരൂരിലെ കാരുണ്യക്കൂട്ടായ്മ. ഏഴൂർ പി.സി. പടിയിൽ തിങ്കളാഴ്ചരാത്രി 240 അടുപ്പുകളിൽ ഒരുമിച്ചു തീതെളിഞ്ഞപ്പോൾ അത് 54 വൃക്കരോഗികൾക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമായി. അഭയം ഡയാലിസിസ് സെന്ററിലെത്തുന്ന വൃക്കരോഗികളുടെ ജീവൻ രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് പാലടപ്പായസ ചലഞ്ച്. 40,000 ലിറ്റർ പാലടപ്പായസമാണിവിടെ തയ്യാറാക്കിയത്. ഇത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം നാലുലക്ഷംപേരുടെ കൈകളിലെത്തും. ലിറ്ററിന് 250 രൂപ നിരക്കിൽ വിതരണംചെയ്ത് 80 ലക്ഷം രൂപ സമാഹരിക്കാനാണ് ജനകീയക്കൂട്ടായ്മയുടെ ലക്ഷ്യം. തിരൂർ, താനൂർ നഗരസഭകളിലും സമീപത്തെ 14 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് പായസം വിൽക്കുക. 15,000 ചതുരശ്രയടി സ്ഥലത്താണ് പാചകപ്പുരയും പാക്കിങ്ങിനുമായി പന്തലൊരുക്കിയത്. 40,000 ലിറ്റർ പാലും 7000 കിലോ പഞ്ചസാരയും 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടൺ പുളിമരവിറകും 6000 ലിറ്റർ വെള്ളവും ഉപയോഗിച്ചു. 4000 കിലോ പഞ്ചസാര തിരൂർ ചേംബർ ഓഫ് കൊമേഴ്സ് സംഭാവനചെയ്തു. വിവിധ ക്ലബ്ബുകളും സന്നദ്ധസംഘടനകളും വ്യക്തികളും സഹായിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നായി പാചകക്കാരെ സൗജന്യമായി എത്തിച്ചത്. ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും നൽകി. വിവിധ പഞ്ചായത്തുകളിലും വാർഡുകളിലും നിയോഗിച്ച കോ -ഓർഡിനേറ്റർമാർ മുഖേനയാണ് രാവിലെ ആറരമുതൽ പായസം വിതരണംചെയ്യുക. 200-ലേറെ പാചകക്കാരും സ്നേഹതീരത്തിന്റെ 600-ലേറെ വൊളന്റിയർമാരും യജ്ഞത്തിനു പിന്നിലുണ്ട്. 2013-ലാണ് അഭയം ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാൻ മാസം ആറുലക്ഷം രൂപ ചെലവുവരും. കോവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്. പുത്തുതോട്ടിൽ കോയ ചെയർമാനും വി.പി. കുഞ്ഞാലൻകുട്ടി സെക്രട്ടറിയും കൈനിക്കര ആഷിക്ക് ട്രഷററുമാണ്. മുണ്ടേക്കാട്ട് കുഞ്ഞിപ്പ കൺവീനറും നാസർ കുറ്റൂർ ചെയർമാനുമായാണ് പായസ ചലഞ്ച് കമ്മിറ്റി പ്രവർത്തനം.
from mathrubhumi.latestnews.rssfeed https://ift.tt/3H6wMJo
via
IFTTT
No comments:
Post a Comment