കുമരകം : ‘എന്റെ ജോലിയിൽ ഞാൻ അഭിമാനിക്കുന്നു. മനസ്സ് പതറാതെ ജോലിചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം. ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യാ വിമാനത്തിൽ മലയാളി യുവതിയുടെ പ്രസവത്തിന് നേതൃത്വം കൊടുത്ത നഴ്സ് പ്രതിഭാ കേശവന്റെ വാക്കുകളാണിത്. ചൊവ്വാഴ്ച രാത്രി 1.25-നാണ് ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യാ വിമാനം പറന്നുയർന്നത്. പറന്നുയർന്ന് അധികം താമസിയാതെ പത്തനംതിട്ട സ്വദേശി മരിയ പ്രസവവേദനയിൽ വിമാനത്തിന്റെ ഫ്ലോറിൽ തളർന്നുകിടന്നപ്പോൾ, ഒട്ടും പരിഭ്രമിക്കാതെ പ്രതിഭ കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പ്രതിഭയുടെ വാക്കുകളിങ്ങനെ: ആദ്യം ഡോക്ടർമാരെയും പിന്നാലെ നഴ്‌സിനെയും അന്വേഷിച്ചുള്ള അറിയിപ്പ് വന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും നാല് നഴ്‌സുമാരും ക്യാബിൻ ക്രൂവിലുള്ളവരും യുവതിയെ പരിചരിക്കാനെത്തി. ആദ്യം കുഞ്ഞിന്റെ തല പുറത്തേക്കുവന്നു. ഡയബറ്റിക്കുള്ളതുകൊണ്ട് ഏറെ ശ്രദ്ധവേണ്ടിവന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചുമാറ്റാൻ ഒരു യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന കത്രികയാണ് ഉപയോഗിച്ചത്. പിന്നീട്, അമ്മയ്ക്കുംകുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറക്കി. ആറുമണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-നാണ് വിമാനം കൊച്ചിയിലിറങ്ങിയത്. പൈലറ്റുമാരെയും ഡോക്ടർമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.കുമരകം അത്തിക്കളം വീട്ടിൽ പ്രസാദിന്റെ ഭാര്യയാണ് പ്രതിഭ. കഴിഞ്ഞ പത്തുവർഷമായി വിദേശത്ത് നഴ്‌സിങ് ജോലിചെയ്യുന്ന പ്രതിഭ അമ്മയുംകുഞ്ഞും പരിചരണമാണ് ചെയ്തുവരുന്നത്. അച്ഛനും അമ്മയ്ക്കും കോവിഡ് രോഗം ബാധിച്ചതറിഞ്ഞ് ഇവരുടെ പരിചരണത്തിനായാണ് നാട്ടിലെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3AnqEIv
via
IFTTT
No comments:
Post a Comment