കണ്ണൂർ: കോവിഡ് കാലമാണ്. ദൂരദേശത്തായതിനാൽ ഉറ്റവരുടെ ചിതയ്ക്ക് തീകൊളുത്താൻ പറ്റില്ലെന്ന വിഷമം ഇനി വേണ്ടാ. ഓൺലൈനായി തീകൊളുത്താനുള്ള സംവിധാനം ‘ചിതാഗ്നി’ എന്നപേരിൽ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാറാണ് ഒരുക്കിയത്. ലളിതമാണ് ഇതിന്റെ പ്രവർത്തനം. കോൽവിളക്കിന്റെ രൂപത്തിലുള്ള ഈ ഇലക്‌ട്രോണിക് ഉപകരണം, മുന്നിൽ ഒരു ലോഹപ്പാത്രം. ഉപകരണം ചിതയ്ക്കുതൊട്ടടുത്ത് വെക്കുന്നു. ദൂരദേശത്തുള്ള ബന്ധുവിന് വീഡിയോ കോളിലൂടെ രംഗം കാണാം. സമയമായാൽ അദ്ദേഹം ഒരു നമ്പർ ഡയൽ ചെയ്യുകയോ ടച്ച് സ്‌ക്രീനിൽ തൊടുകയോ ചെയ്താൽ ചിതയ്ക്കുസമീപംവെച്ച ഉപകരണത്തിൽനിന്ന്, എണ്ണവിളക്കിൽനിന്നെന്നപോലെ തീ കത്തി ചിതയിലേക്കുപടരും. പ്രത്യേക സോഫ്റ്റ്‌വേറിലാണ് പ്രവർത്തനം. മരിച്ചയാളുടെ മക്കളോ മരുമക്കളോ എത്ര പേരുണ്ടെങ്കിലും ഏതുരാജ്യങ്ങളിലായാലും ഒരേസമയം ചിതയ്ക്ക് തീകൊളുത്താം.സതേൺ ഇലക്ട്രിക് ആൻഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാർ. വീടുകളിലെത്തി ചിതയൊരുക്കിക്കൊടുക്കുന്ന സംഘങ്ങളുമായി ഈ സംവിധാനത്തെക്കുറിച്ച് സംസാരിച്ചതായി പ്രദീപ് കുമാർ പറഞ്ഞു.ഉദ്ഘാടനങ്ങൾക്കുംമറ്റും ഓൺലൈനായി നിലവിളക്ക് തെളിയിക്കാനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. പോലീസുകാർക്കുവേണ്ടി ഷോക്ക്ബാറ്റൺ, സ്ത്രീസുരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ മെഷീൻ, പൂവാലൻമാരെ ഓടിക്കുന്ന സ്റ്റെൻഗൺ, മോഷ്ടാവിന് തൊടാൻകഴിയാത്ത ഇലക്‌ട്രോണിക് ബ്രീഫ്‌കേസ് തുടങ്ങിയ കണ്ടുപിടിത്തകളും പ്രദീപ് നടത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2VmmEcK
via
IFTTT
No comments:
Post a Comment