തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങൾക്കൊപ്പം ഘട്ടംഘട്ടമായി സ്കൂൾ തുറക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും സർക്കാരിനുമുന്നിൽ കടമ്പകളേറെ. ആദ്യഘട്ടത്തിൽ ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾ തുടങ്ങുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് ആരംഭിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. സ്കൂളുകളിലെ മുഴുവൻ സൗകര്യവും ഇവർക്കായി പ്രയോജനപ്പെടുത്തി ക്ലാസ് സുഗമമായി നടത്താനാകുമെന്നാണ് അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഓൺലൈൻ ക്ലാസുകളും തുടരാനാകും. അധ്യാപകർക്കുമുഴുവൻ വാക്സിൻ നൽകി ക്ലാസ് ആരംഭിക്കാനാകുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്. പ്രൈമറി വിദ്യാർഥികൾ പ്രതിരോധശേഷിയിൽ മുന്നിലാണെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് അപ്രായോഗികമായതിനാൽ അവർക്ക് ക്ലാസ് തുടങ്ങുന്നത് അഭികാമ്യമല്ലെന്നും വിലയിരുത്തുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും വിദ്യാർഥികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ടെന്നാണ് വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. അയൽസംസ്ഥാനങ്ങളിലെല്ലാം ക്ലാസുകൾ ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യമോ തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയും മാർക്കും ഉപരിപഠന സാധ്യത നിർണയിക്കുന്നതിനാൽ നേരിട്ടുള്ള ക്ലാസുതന്നെ വേണമെന്ന് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു. നിലവിൽ 12-ാം ക്ലാസിലെത്തിയ വിദ്യാർഥികളിൽ പലരും ഹയർസെക്കൻഡറി പഠനത്തിനായി സ്കൂളിൽ പോയിട്ടില്ല. 11-ാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ആറുമുതൽ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പരീക്ഷാരീതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്ലസ്വൺ മോഡൽ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് ചില സ്കൂളുകൾ നേരിട്ട് രംഗത്തുവന്നിട്ടുണ്ട്. മോഡൽ പരീക്ഷ നടത്തുമെന്ന് ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ രീതി എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. വെല്ലുവിളികൾ ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഒട്ടേറെ ആശങ്കകൾ സർക്കാരിനുമുന്നിലുണ്ട്. ഓണത്തിനുതൊട്ടുപിന്നാലെ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന പ്രവചനംതന്നെയാണ് സർക്കാരിനെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥികൾക്ക് മുഴുവൻ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച് അവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും ഇപ്പോഴും ആദ്യഡോസുപോലും ഭൂരിഭാഗംപേർക്കും ലഭിച്ചിട്ടില്ല. എൽ.പി., യു.പി. അധ്യാപകർക്കടക്കം മരുന്നുനൽകാനായി വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വാക്സിൻ ലഭ്യമല്ലാത്തതിനാൽ യജ്ഞം ലക്ഷ്യംകണ്ടില്ല. Content Highlights:school reopening in kerala not an easy job for Government
from mathrubhumi.latestnews.rssfeed https://ift.tt/3s4VbZ3
via
IFTTT
No comments:
Post a Comment