എല്ലാമേ പോച്ച്..ഉയിര് മട്ടും താൻ ബാക്കി..ഒരുവാട്ടി അതും പോകുമെന്ന് നെനച്ചേൻ.. ഒരു വർഷം മുൻപ് നടന്ന പെട്ടിമുടി ദുരന്തത്തിന്റെ നടക്കുന്ന ഓർമകൾ പങ്കുവെയ്ക്കുമ്പോൾ മുരുകേശന് ദേഹം വിറയ്ക്കുന്നു. കണ്ണിൽ ഭയത്തിന്റെ നിഴൽ മൂടുന്നു. പെട്ടിമുടിയിൽഉരുൾപൊട്ടിയ രാത്രിയിൽ മരണത്തോട് മല്ലടിച്ചാണ് മുരുകേശും ഭാര്യയും മകനും തിരിച്ചെത്തിയത്. എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്തു നിന്നും ഈ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണ്. പെട്ടിമുടിയിലെ ക്യാന്റീൻ ജീവനക്കാരനായിരുന്നു മുരുകേശ്. 25 വർഷമായി തോട്ടം തൊഴിലാളികൾക്ക് വേണ്ടിയുള്ള ക്യാന്റീൻ നടത്തി ജീവിക്കുന്നു. ഭാര്യ മുരുകേശ്വരി. രണ്ട് മക്കൾ. ഡിഗ്രി പഠനം പൂർത്തിയാക്കി കവിതയും സഹോദരൻ ഗണേഷും. തമിഴ്നാട്ടിൽ പഠിക്കുന്ന കവിത ദുരന്തദിവസം വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് ദിവസമായി പെട്ടിമുടിയിൽ മഴ നിർത്താതെ പെയ്യുകയായിരുന്നു. കറണ്ടില്ല. ആരുടേയും ഫോണിൽ ചാർജില്ല. നിർത്താതെ പെയ്ത മഴയിൽ പുഴയിലും വെള്ളം പൊങ്ങിയിരുന്നു. ഓഗസ്ത് ആറിന് രാത്രി പത്തരമണിക്ക് ശേഷമാണ് ഉരുൾപൊട്ടലുണ്ടായത്. ഉറങ്ങിക്കൊണ്ടിരുന്ന മുരുകേശിനെ അടുത്തുകിടന്നിരുന്ന ഭാര്യയാണ് എന്തോ വലിയ ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചുണർത്തിയത്. സംഭവിക്കുന്നതെന്താണെന്ന് തിരിച്ചറിയുമ്പോഴേക്കും വീട് നിലം പൊത്തിയിരുന്നു. ഇരുവർക്കും സമീപത്തുണ്ടായിരുന്ന അലമാരി ചെരിഞ്ഞുവീണ് സുരക്ഷതീർത്തതുകൊണ്ടുമാത്രമാണ് മുരുകേശിനും ഭാര്യയും മണ്ണിലകപ്പെടാതെ രക്ഷപ്പെട്ടത്. അലമാരിയാണ് തലനാരിഴയ്ക്ക് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് മുരുകേശ് പറഞ്ഞു. അലമാരയ്ക്കിടയിൽ കിടന്ന് തപ്പിയപ്പോൾ കയ്യിൽ കിട്ടിയ ടോർച്ചടിച്ച് ചുറ്റും നോക്കിയപ്പോൾ വീട് മുഴുവൻ ഇടിഞ്ഞനിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഉടൻ അടുത്തമുറിയിലെ മകനെ വിളിച്ച് രക്ഷപ്പെടാൻ പറഞ്ഞു. ഞങ്ങൾ മരിച്ചാലും അനിയത്തിയെ നോക്കാൻ ആരെങ്കിലും വേണം, എങ്ങനെയെങ്കിലും രക്ഷപ്പെടാനായിരുന്നു മകനോട് പറഞ്ഞത്. എന്നാൽ ഉരുൾപൊട്ടലിൽ വന്ന വലിയ കല്ല് നെഞ്ചിൽ വീണതിനാൽ കിടന്നിടത്തുനിന്ന് എഴുന്നേൽക്കാൻ ഗണേഷിന് കഴിഞ്ഞില്ല. ഏറെ നേരം പ്രയാസപ്പെട്ടാണ് നെഞ്ചിലെ കല്ല് നീക്കി എഴുന്നേറ്റത്. അച്ഛൻ തെളിച്ചുതന്ന ടോർച്ചിന്റെ ഇത്തിരിവെട്ടത്തിൽ രക്ഷപ്പെടാനായി പിന്നെയുള്ള ശ്രമം. ലയത്തിന്റെ മേൽക്കൂര ഷീറ്റ് മറച്ചതാണ്. കയ്യിൽ കിട്ടിയ കല്ലും കമ്പും എടുത്ത് ഷീറ്റ് പൊളിച്ച് നുഴഞ്ഞുകയറിയാണ് ഗണേഷ് തകർന്നവീടിന് പുറത്തേക്ക് കടന്നത്. കുറ്റിയാർവാലിയിൽ നിർമിച്ചുകൊടുത്ത വീട് പെട്ടിമുടി തകർന്നു. ലയങ്ങളെല്ലാം മണ്ണിലായി.. തങ്ങൾ മാത്രമാണ് ദുരന്തത്തിൽ അകപ്പെട്ടതെന്ന് കരുതിയ മുരുകേശിനുംഭാര്യയ്ക്കും ഞെട്ടിക്കുന്ന വിവരമായിരുന്നു പുറത്തേക്ക് പോയ ഗണേഷ് തിരിച്ചെത്തി അപ്പയേയും അമ്മയേയും അറിയിച്ചത്. ലയങ്ങളെല്ലാം തകർന്നിരിക്കുന്നു. സഹായിക്കാനാരുമില്ല. നമ്മൾ എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഗണേഷ് നുഴഞ്ഞുകയറിയ ഷീറ്റിലെ വിടവ് തകർത്ത് വലുതാക്കിയാണ് ഗണേശും ഭാര്യയും പുറത്തേക്ക് കടന്നത്. പുറത്ത് കനത്ത മഴ, മരവിച്ചുപോവുന്ന തണുപ്പ്, കട്ടയിരുട്ട്, മേലാകെ മുറിവുകൾ. കുത്തിയൊലിച്ച് വന്ന ഉരുൾ ഭാര്യയേയും മകനേയും ഒഴികെ സ്വന്തമായുള്ള സർവവും കൊണ്ടുപോയിരിക്കുന്നു കണ്ണിന് മുന്നിൽ സ്വന്തം ഭൂമി ചെളിക്കൂനയായി കിടക്കുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയപ്പോൾ മുരുകേശിന്റെ ശരീരത്തിൽ ഉടുതുണി പോലും ഉണ്ടായിരുന്നില്ല. പെട്ടിമുടിക്ക് സമീപത്തെ കോവിലിൽ ചുറ്റിയ തുണി ഉടുത്താണ് അടുത്ത ലൈനിലേക്ക് രക്ഷപ്പെട്ടോടിയത്. അപ്പോഴാണറിഞ്ഞത് ദുരന്തത്തിൽ ജീവനോടെ അവശേഷിച്ചത് താനും കുടുംബവുമടക്കം ചുരുക്കം ആളുകൾ മാത്രമാണെന്ന്. പരിക്കുകളും ശാരീരിക അസ്വസ്ഥകളും അലട്ടിയതിനെ തുടർന്ന് 27 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷമാണ് സ്വന്തം സ്ഥലത്തേക്ക് വീണ്ടും എത്താനായത്. പെട്ടിമുടി അപ്പോൾ ശൂന്യമായിരുന്നു. വർഷങ്ങളോളം ഒരു കുടുംബം പോലെ ജീവിച്ചിരുന്നവരിൽ പലരും ബാക്കിയില്ല. സർവ സമ്പാദ്യവും നശിച്ചു. നാല് ലയങ്ങളുടെ സ്ഥാനത്ത് ചെളിയിൽ പുതഞ്ഞ ഏതാനും അവശിഷ്ടങ്ങൾ മാത്രം ബാക്കി. പലരും തന്ന വസ്ത്രവും ഉപകരണങ്ങളും ഉപയോഗിച്ചാണ് പിന്നെ രാജമല ഡിവിഷനിലെ മറ്റൊരു ലയത്തിൽ താമസം തുടങ്ങിയത്. സർക്കാർ നൽകിയ ഭൂമിയിൽ കണ്ണൻ ദേവൻ നിർമിച്ച വീട് ലഭിച്ചിട്ടുണ്ട്. എന്നാൽ ജോലി പെട്ടിമുടിയിൽ ആയതിനാൽ ഏറെ ദൂരത്തുള്ള ഈ വീട്ടിലേക്ക് വല്ലപ്പോഴുമാണ് ഇവർ പോയിവരുന്നത്. മുരുകേശ് ജീപ്പോടിച്ചാണ് നിത്യച്ചെലവുകൾക്കുള്ള വക കണ്ടെത്തുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തം നൽകിയ ഞെട്ടൽ ഈ കുടുംബത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല. പെട്ടിമുടിയിൽ നിന്ന് മാറി ജീവിച്ച് പുതിയ അതിജീവനം തേടുന്നുണ്ടെങ്കിലും ഓഗ്സ്ത് ആറ് എന്ന ദുരന്തനാൾ ഒരു ദുഃസ്വപ്നം പോലെ ഇപ്പോഴും ഇവരെ പിന്തുടരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Vs9smA
via
IFTTT
No comments:
Post a Comment