ദുരന്തം പൊട്ടിയൊഴുകിയ താഴ്വാരത്തിൽ മണ്ണിലെവിടൊയൊ മറഞ്ഞിരിക്കുന്ന മകനെ തനിയെ തിരഞ്ഞുകൊണ്ടിരുന്ന ഒരച്ഛൻ പെട്ടിമുടി ബാക്കിയാക്കിയ കണ്ണീർ ചിത്രങ്ങളിൽ ഒന്നായിരുന്നു. അന്ന് വീഴാതെ പിടിച്ചുവെച്ച കണ്ണീർ ഇന്ന് തോരാതെ പെയ്യുന്നുണ്ട്.ഷൺമുഖനാഥനെ കാണുമ്പോൾ കാണാമറയത്തുള്ള മകൻ രാജനെ തിരഞ്ഞ ഈച്ചരവാര്യരെ ഓർമ്മവരും.എന്റെ മകനെ എന്തിനാണ് നിങ്ങൾ മഴയത്തു നിർത്തിയത് എന്ന് ചോദിച്ചത് ഓർമ്മവരും. ഷൺമുഖനാഥനും ആ ചോദ്യം ചോദിക്കുന്നുണ്ട്. ചോദ്യം പ്രകൃതിയോടാണെന്നും മാത്രം... . 70 പേരുടെ പ്രാണനെടുത്ത പെട്ടിമുടിമുടിയിൽ പോലീസും എൻഡിആർഎഫും തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുമ്പോൾ 65 പേരെയാണ് കണ്ടെത്തിയത്. പക്ഷേ ഷൺമുഖനാഥൻ മടങ്ങിയില്ല.. ചെളിയിലെവിടെയൊ മറഞ്ഞിരിക്കുന്ന മകനെ കിട്ടാതെ പിന്നോട്ടില്ലെന്ന് ആ അച്ഛൻ മനസിലുറപ്പിച്ചു. മകനായുള്ള തിരച്ചിലിൽ മറ്റൊരു മൃതദേഹം ഷൺമുഖനാഥന് കണ്ടെത്താനായി. ഏകനായി പെട്ടിമുടിയിൽ മണ്ണിലും ചെളിയിലും കാട്ടിലും പുഴയിലും എല്ലാം ആറുമാസത്തോളം ആ തിരച്ചിൽ തുടർന്നു. പക്ഷേ 22 കാരൻ ദിനേഷ് കുമാർ ഇന്നും കാണാമറയത്തുതന്നെ.... പെട്ടിമുടി ഇരുൾ പൊട്ടലിന് ഒരുവർഷം പിന്നിടുമ്പോഴേക്കും കരഞ്ഞു കരഞ്ഞ് കല്ലായി മാറിയിരിക്കുന്നു ഷൺമുഖനാഥൻ.. മൂന്നാർ എം.ജി കോളനിയിലെ വീട്ടിലിരുന്നു ഷൺമുഖനാഥൻ ദുരന്തങ്ങൾ പെയ്ത ആ രാത്രിയെക്കുറിച്ച് പറഞ്ഞുതുടങ്ങി, മറയൂരിലെ ബാങ്കിൽ ക്യാഷറായി ജോലിചെയ്യുന്ന ഷൺമുഖനാഥനും ഭാര്യ മഞ്ജുളക്കും മൂന്ന് മക്കളാണ്. ദിനേഷ് കുമാറും നിതീഷ്കുമാറും.. ഇരുവരുടെയും കുഞ്ഞനിയത്തി വൈഷ്ണവിയും. ഷൺമുഖനാഥന്റെ സഹോദരങ്ങൾ പെട്ടിമുടിയിലാണ് താമസം. സഹോദരന്റെ പേരകുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനായി കേക്കും വാങ്ങി മൂത്ത മകൻ ദിനേഷ് പോയി... തൊട്ടുപിന്നാലെ സഹോദരിയുടെ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനായി നീതീഷും പോയി. അച്ഛൻ വാങ്ങിക്കൊടുത്ത ബുള്ളറ്റിൽ പോയ ആ മക്കൾ പിന്നീട് ജീവനോടെ തിരികെ വന്നില്ല.. ഒരാളെ മണ്ണിൽ നിന്ന് തിരികെ കിട്ടി. അയാൾ രാജമലയിലെ തേയിലതോട്ടത്തിൽ മറ്റ് 65 പേരോടൊപ്പം ഉറങ്ങുന്നുണ്ട്.. അവധി ദിവസങ്ങളിലെല്ലാം ഷൺമുഖനാഥൻ ദിനേഷിനെ തിരഞ്ഞ് പെട്ടിമുടിയിലെത്തി കൂടെ സുഹൃത്തുക്കൾഏഴെട്ടുപേരും ഉണ്ടാകും രാവിലെ മുതൽ വൈകുന്നേരം വരെ തിരച്ചിൽ വിങ്ങുന്ന മനസോടെ വൈകിട്ട് മടക്കം.. ഓഗസ്റ്റ് ആറു മുതൽ ആറുമാസത്തോളം ഷൺമുഖനാഥന്റെ ജീവിതം ഇങ്ങനെയായിരുന്നു. മകന്റെ മൃതശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഷൺമുഖനാഥൻ. ദുരന്ത പെയ്ത്ത് പെയ്തിട്ടും തോരാതിരുന്ന മഴ ദിനേശിനെ പിന്നെയും മറച്ചുപിടിച്ചു. സെന്റ് ജോസഫ് എൻജീനീയറിങ്ങ് കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ജിനീയറങ് വിദ്യാർത്ഥിയായിരുന്നു ഇളയമകൻ നിതീഷ്. കോവിഡ് വന്നില്ലായിരുന്നുവെങ്കിൽ അവൻ ഒരു പക്ഷേ പെട്ടിമുടിയിൽ എത്തില്ലായിരുന്നു. തിരികെ വരാത്തൊരു യാത്രയ്ക്കായി ഇറങ്ങിപ്പോകില്ലായിരുന്നു. ഞാൻ ജനിച്ചുവളർന്ന ഭൂമിയിലാണ് എന്റെ മക്കളും ജനിച്ചുവളർന്നത്..എന്റെ കുട്ടിക്കാലത്തിന്റെയും എന്റെ മക്കളുടെ കുട്ടിക്കാലത്തിന്റെയും ഓർമ്മകളുള്ള സ്ഥലമാണ് പെട്ടിമുടി.. അവിടമിന്ന് മരുഭൂമിയായി കിടക്കുന്നത് ഓർക്കുമ്പോൾ സഹിക്കാനാകുന്നില്ല..ദിനേശിനെ കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ അവൻ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കി വീട്ടിൽ ഇരുന്നു ജോലി ചെയ്യുകയായിരുന്നു. അവനെ കുറെ തിരഞ്ഞു കുറെ സ്ഥലങ്ങൾ കണ്ടു.. മനസിന് ഒരു സമാധാനം കിട്ടിയപ്പോൾ തിരച്ചിൽ നിർത്തി ഷൺമുഖനാഥൻ പറഞ്ഞുനിർത്തി..വിവാഹത്തിന് മുമ്പ് മക്കൾക്ക് ദുർമരണം സംഭവിച്ചാൽ വിശ്വാസ പ്രകാരം രാമേശ്വരത്ത് പോകണം. ഒരു വർഷം തികയുന്നത് പ്രമാണിച്ച് ഷൺമുഖനാഥൻ രാമേശ്വരത്ത് പോയി മക്കളുടെ ആത്മശാന്തിക്കായി കർമ്മങ്ങൾ ചെയ്തു തിരികെ പോന്നു. എങ്കിലും മണ്ണിന്റെയുള്ളിൽ എവിടെയോ മറഞ്ഞിരിക്കുന്ന മകൻ ഷൺമുഖനാഥന്റെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും വിണ്ടുനീറുന്നു. Content Highlight: Pettimudi Landslide Shanmukha Nathan story
from mathrubhumi.latestnews.rssfeed https://ift.tt/3rUGCqR
via
IFTTT
No comments:
Post a Comment