നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഓട്ടമത്സരത്തിനു കിട്ടിയ ജീവിതത്തിലെ ആദ്യത്തെ ട്രോഫി. ഹോക്കിയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ ജി.വി. രാജ സ്കൂളിലെ മൈതാനത്തുനിന്നു കൈക്കുടന്നയിൽ കോരിയെടുത്ത മണ്ണു സൂക്ഷിച്ചിരിക്കുന്ന ഒരു ടിൻ. ഷോക്കേസിലും സ്വീകരണമുറിയിലും ഹാളിലുമായി നിറഞ്ഞിരിക്കുന്ന ഒട്ടേറെ ട്രോഫികൾക്കും മെഡലുകൾക്കുമിടയിൽ പി.ആർ. ശ്രീജേഷ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഇതു രണ്ടും. ആ നിധിയുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ഒളിമ്പിക്സിലെ വെങ്കലമെഡൽ എത്തുന്നത്. ടോക്യോയിൽ നിന്നു സംസാരിക്കുമ്പോൾ ശ്രീജേഷ് ആദ്യം ഓർത്തതും ഈ നിധികളെക്കുറിച്ചായിരുന്നു. ഹോക്കിയിൽ ഇന്ത്യക്കു 41 വർഷത്തിനുശേഷം ഒരു മെഡൽ. വിശ്വസിക്കാനാവുന്നുണ്ടോ ഈ സത്യം? സത്യത്തിൽ ഇന്ത്യൻ ക്യാമ്പിൽ ഞങ്ങളെല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ജയവും തോൽവിയും സമ്മർദവും എല്ലാം നിറഞ്ഞ ദിവസങ്ങൾ പിന്നിട്ടാണ് ഈ നിമിഷത്തിലെത്തിയിരിക്കുന്നത്. ഇതെങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നു ഇപ്പോൾ ഞങ്ങൾക്കാർക്കും അറിയില്ല. നാട്ടിൽ വന്നുകഴിയുമ്പോഴായിരിക്കും ഈ മെഡലിന്റെ വിലയറിയുക. ചരിത്ര വിജയത്തിൽ ശ്രീജേഷ് എന്ന ഗോളിയെ എങ്ങനെ കാണുന്നു? ഹോക്കിയിൽ എതിർ ടീം ആക്രമിച്ചുകയറുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ലാസ്റ്റ് ഡിഫൻഡറാണ് ഗോളി. അയാൾക്ക് പിഴച്ചാൽ ടീം തകരും, രാജ്യം തകരും. പക്ഷേ, എന്റെ ടീം ഗോളിമുതൽ ഫോർവേഡ്വരെ എല്ലാവരും ഒറ്റക്കെട്ടാണ്. ഗോളിയെ മറികടന്ന് നാലുഗോൾ നമ്മുടെ പോസ്റ്റിൽ വീണെങ്കിൽ എന്റെ കൂട്ടുകാർ അഞ്ചുഗോൾ എതിരാളിയുടെ പോസ്റ്റിൽ അടിച്ചിട്ടുണ്ട്. അത് നിർണായകമായി. ഒളിമ്പിക്സിലെ മെഡൽ ഒരു സ്വപ്നസാഫല്യമാണോ? സത്യം പറഞ്ഞാൽ ഹോക്കി കളിച്ചുതുടങ്ങുന്ന കാലത്ത് ഞാൻ ഒളിമ്പിക്സ് മെഡലൊന്നും സ്വപ്നം കണ്ടിട്ടില്ല. ജി.വി. രാജ സ്കൂളിലെത്തുമ്പോൾ അത്ലറ്റിക്സും അതുകഴിഞ്ഞ് വോളിബോളുമാണ് ഞാൻ ലക്ഷ്യമിട്ടിരുന്നത്. എന്റെ അമ്മാവൻ അടക്കമുള്ളവർക്കു വോളിബോളിലൂടെ കേരള പോലീസിൽ ജോലി കിട്ടിയതായിരുന്നു അന്നത്തെ ആകർഷണം. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു 60 ഗ്രേസ് മാർക്കു കിട്ടുമെന്നാണ് കോച്ച് ആദ്യം പറഞ്ഞത്. ഹോക്കിയിൽ ഈ യാത്രയെ എങ്ങനെ കാണുന്നു? ഒരുപാടു പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടാണ് ഞാൻ ഹോക്കി കളി തുടർന്നത്. ജൂനിയർ ഇന്ത്യൻ ക്യാമ്പിലെത്തിയപ്പോൾ എന്റെ കാലിലെ പാഡിൽ കെട്ടിയ കയർ കണ്ട് കൂട്ടുകാർ പരിഹസിച്ചിട്ടുണ്ട്. പാഡിലെ സ്ട്രിപ്പ് പൊട്ടിയാൽ അതു നന്നാക്കാൻ കേരളത്തിൽ അന്നു സൗകര്യമില്ല. അതൊക്കെ ലക്ഷ്യത്തിലേക്കുള്ള ഊർജമാകുകയായിരുന്നു. ആദ്യം ഒളിമ്പ്യൻ, ഇപ്പോൾ മെഡൽ ജേതാവ്. ഇനിയുള്ള സ്വപ്നം എന്താണ്? വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ജി.വി. രാജയിൽവെച്ച് കോച്ച് ജയകുമാർ സാർ എന്നെ ഹോക്കിയിലേക്കു ക്ഷണിച്ചപ്പോൾ ഞാൻ അച്ഛനോടു പറഞ്ഞതു പത്താം ക്ലാസ് വരെ ഹോക്കി കളിക്കട്ടെ, അതു ശരിയായില്ലെങ്കിൽ മറ്റു മാർഗം നോക്കാമെന്നായിരുന്നു. ഹോക്കിയാണ് എന്റെ മാർഗം എന്നു കാലം തെളിയിച്ചു. കളി തീരാൻ ആറു സെക്കൻഡ് ബാക്കിയുള്ളപ്പോൾ പെനാൽട്ടി കോർണർ നേരിടുമ്പോൾ എന്തായിരുന്നു മനസ്സിൽ? ഞാൻ ഒരു ഹീറോയൊന്നുമല്ല. പക്ഷേ, എല്ലാ പെനാൽട്ടി കോർണർ നേരിടുമ്പോഴും മനസ്സു കൊതിക്കുന്നത് അതു സേവ് ചെയ്യാനാണ്. ഇവിടെയും അതിനാണ് ശ്രമിച്ചത്. പോസ്റ്റിൽ നിൽക്കുമ്പോൾ കൂടെയുള്ളവരോടു ഞാൻ പറഞ്ഞത് ഇതു സേവ് ചെയ്താൽ മെഡൽ നമുക്കുള്ളതാണെന്നാണ്. Content Highlights: Tokyo 2020 P R Sreejesh Indian hockey team goalkeeper interview
from mathrubhumi.latestnews.rssfeed https://ift.tt/3AdnsiQ
via
IFTTT
No comments:
Post a Comment