നെടുങ്കണ്ടം : ഏഴുവർഷംമുമ്പ് വിറ്റ വാഹനത്തിന്റെ വായ്പ കുടിശ്ശിക വാഹനം വാങ്ങിയയാൾ തിരിച്ചടയ്ക്കാത്തതിനാൽ ലക്ഷങ്ങളുടെ കടക്കെണിയിലായി 70-കാരനായ പൂജാരി. 88000 രൂപയുടെ ലോൺ കുടിശ്ശിക അടയ്ക്കാതിരുന്നതിനെത്തുടർന്ന് നിലവിൽ തിരിച്ചടക്കേണ്ട തുക 4.8 ലക്ഷം രൂപയിലെത്തി. വാഹനം വാങ്ങിയയാൾ ആർ.സി. ബുക്കിലെ പേര് മാറാത്തതിനാൽ സ്വകാര്യ ധനകാര്യസ്ഥാപനം നൽകിയ കേസിൽ നിയമ നടപടി നേരിടുകയാണ് ക്ഷേത്രം പൂജാരിയായ എഴുപതുകാരൻ. ഉടുമ്പൻചോല ഗണപതി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുമതന ഇല്ലം പി.എൻ.നാരായണൻ നമ്പൂതിരിയാണ് ചതിയിൽപ്പെട്ട് കടക്കെണിയിലായിരിക്കുന്നത്. 2010-ലാണ് നാരായണൻ നമ്പൂതിരി സ്വന്തം ആവശ്യങ്ങൾക്കായി ഒരു ഓട്ടോറിക്ഷ വാങ്ങിയത്. നാലുവർഷം ഉപയോഗിച്ച ശേഷം 2014-ൽ ഈ വാഹനം ഇരട്ടയാർ പുറംചിറയിൽ സന്തോഷ്‌മോൻ ജോസഫ് എന്നയാൾക്ക് വിറ്റു. ലോൺ കുടിശ്ശിക പൂർണമായി അടച്ചുതീർത്തുകൊള്ളാമെന്നും രണ്ട് മാസത്തിനകം ആർ.സി.ബുക്കിലെ പേര് മാറാമെന്നുമുള്ള കരാറിലാണ് വാഹനം വിറ്റത്. എന്നാൽ ഇവ പാലിക്കപ്പെട്ടില്ലെന്ന് നാരായണൻ നമ്പൂതിരി പറയുന്നു. തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് 2017-ൽ സ്വകാര്യ ധനകാര്യ സ്ഥാപനം നാരായണൻ നമ്പൂതിരിയെ വിളിച്ച് വാഹനം പിടിച്ചെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യം സന്തോഷിനെ അറിയിച്ചെങ്കിലും തുക തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ശാന്തൻപാറ പോലീസ് സ്‌റ്റേഷനിൽ ഇക്കാര്യങ്ങൾ കാട്ടി പരാതി നൽകി. പോലീസ് വാഹനം പിടിച്ചെടുക്കുകയും തുക അടച്ചശേഷം വാഹനം വിട്ടുനൽകാമെന്ന് സന്തോഷിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ജോലി സംബന്ധമായി നാരായണൻ നമ്പൂതിരി റാന്നിയിലേക്ക് താമസം മാറി. എന്നാൽ 2019-ൽ വീണ്ടും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വിളിക്കുകയും രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വീണ്ടും ശാന്തൻപാറ പോലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വാഹനം വിട്ടുനൽകിയതായാണ് അറിഞ്ഞത്. തുടർന്ന് സന്തോഷിനെ തിരക്കി വീട്ടിൽ ചെന്നപ്പോൾ ഇയാൾ രണ്ട് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായും നാരായണൻ നമ്പൂതിരി പറഞ്ഞു. ധനകാര്യസ്ഥാപനം നാരായണൻ നമ്പൂതിരിക്കെതിരേ നൽകിയ കേസ് നിലവിൽ മുട്ടം ജില്ലാ കോടതിയുടെ പരിഗണനയിലാണ്. വാഹന ഇടപാടിൽ കബളിപ്പിച്ചതായും വണ്ടിച്ചെക്ക് നൽകിയതായും കാട്ടി നാരായണൻ നമ്പൂതിരി സന്തോഷ്‌മോനെതിരേ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. നിലവിൽ ജോലിയില്ലാതെ തിരുവനന്തപുരം വെമ്പായത്ത് താമസിക്കുന്ന തന്നെ ധനകാര്യസ്ഥാപനത്തിൽനിന്ന് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. 4.8 ലക്ഷം രൂപ അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. അതിനാൽ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് നാരായണൻ നമ്പൂതിരിയുടെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/3fRjYuF
via
IFTTT
No comments:
Post a Comment