കോട്ടയം: ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന നിലയിലേക്ക് ഇന്ത്യക്ക് 2024-ൽ എത്താനാകുമെന്ന് നീതി ആയോഗ്. ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്ന ജനസംഖ്യ, ഡോക്ടർ അനുപാതമാണിത്. നിലവിൽ രാജ്യത്ത് അനുപാതം 1000-ന് 0.77 ആണ്. ആശുപത്രി കിടക്കകളുടെ എണ്ണം 11 ലക്ഷത്തിൽനിന്ന് 22 ലക്ഷമായി ഉയർത്തുമെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗമായ ഡോ. വിനോദ് പോൾ പറയുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ ജനതയുടെ ശരാശരി ആയുസ്സ് 28 വർഷമായിരുന്നു. ഇപ്പോൾ 70 ആയി. ആരോഗ്യരംഗത്തെ മികവുകൊണ്ടാണിത്. എങ്കിലും, ഡോക്ടർമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വർധിപ്പിക്കാനായില്ല. മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പഠിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. പഠിച്ചിറങ്ങുന്നവരുടെ എണ്ണം ഈ രീതിയിൽ തുടർന്നാൽ രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തിന് നേട്ടം കൈവരിക്കാനാകും. ഇപ്പോഴുള്ളത് 11 ലക്ഷത്തിലേറെ ഡോക്ടർമാർ രാജ്യത്ത് 11 ലക്ഷത്തിലേറെ മെഡിക്കൽ ബിരുദധാരികളുണ്ട്. പ്രതിവർഷം 68,000 എം.ബി.ബി.എസ്. പ്രവേശനമാണ് മെഡിക്കൽ കോളേജുകളിൽ നടത്തുന്നത്. ഇതേനില തുടർന്നാൽ 2024-ൽ 14,93,385 ഡോക്ടർമാർ ഉണ്ടാകും. ഓഗസ്റ്റ് ഒൻപതിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 139,49,38,788 ആണ്. 2024-ൽ ജനസംഖ്യ 144,75,60,463 എന്ന നിലയിലെത്തും. ഇതിലൂടെ ജനസംഖ്യ, ഡോക്ടർ അനുപാതം 1000-1.03 ആകും. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡത്തേക്കാൾ 0.03 കൂടുതലാണിത്. വികസിത രാജ്യങ്ങൾ പലതും 1000 പേർക്ക് മൂന്ന് ഡോക്ടർമാർ എന്ന മികച്ച നിലയിലാണ്. 2030 ആകുമ്പോഴേക്കും ഈ ഗണത്തിലേക്ക് ഇന്ത്യക്കും എത്താനാകുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2VNL9j3
via
IFTTT
No comments:
Post a Comment