ന്യൂഡൽഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരും ജഡ്ജിമാരും മാധ്യമപ്രവർത്തകരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തി എന്ന വാർത്ത നിഷേധിച്ച് പെഗാസസ് സോഫ്റ്റ്വെയറിന്റെ നിർമാതാക്കളായ ഇസ്രയേലി കമ്പനി എൻ.എസ്.ഒ. ഗ്രൂപ്പ്. പുറത്തുവന്ന റിപ്പോർട്ടിലുള്ളത് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളുമാണെന്നും യാഥാർഥ്യത്തിൽനിന്ന് വളരെ അകലെയാണ് വസ്തുതകളെന്നും കമ്പനി ആരോപിച്ചു. റിപ്പോർട്ടിലെ തെറ്റായ അവകാശവാദങ്ങൾ ഞങ്ങൾ നിഷേധിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന പലകാര്യങ്ങൾക്കും സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഇല്ല, എൻഎസ്ഒ ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെ നിൽക്കുന്നതും ന്യായീകരിക്കാനാകാത്തതുമാണ് ഈ ആരോപണങ്ങളെന്നും അപകീർത്തികരമായ റിപ്പോർട്ടിനെതിരേ നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുന്നതായും കമ്പനി പറഞ്ഞു. തങ്ങളുടെ സെർവറിൽനിന്ന് വിവരങ്ങൾ ചോർത്തിയതായുള്ള അവകാശവാദത്തെയും എൻഎസ്ഒ തള്ളിക്കളഞ്ഞു. അങ്ങനെയുള്ള ഡാറ്റകൾ തങ്ങളുടെ സെർവറുകളിൽ ഒന്നിൽപോലും ഇല്ല. തങ്ങളുടെ ഉപഭോക്താക്കളുടെ പട്ടികയുടെ ഭാഗമല്ലാത്തതും ആർക്കുവേണമെങ്കിലും ലഭ്യമായതുമായ അടിസ്ഥാന വിവരങ്ങളാണ് ചോർത്തിയതായി അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പെഗാസസ് ഫോണുകൾ നിരീക്ഷിച്ചുഎന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എൻഎസ്ഒ പറയുന്നു. അതേസമയം, ചോർത്തൽ നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാരും അവകാശപ്പെട്ടു. ഇന്ത്യ ശക്തമായ ജനാധിപത്യരാജ്യമാണ്. ജനങ്ങളുടെ സ്വകാര്യത മൗലികവകാശമായികണ്ടുതന്നെ ഉറപ്പുവരുത്തും. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, സുരക്ഷാ ഏജൻസികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾ, 40 പത്രപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളിൽ ചിലതിൽ കണ്ടതായാണ് വിദേശമാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റ്, ദ ഗാർഡിയൻ എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ദ വയർ വെബ് മാധ്യമവും റിപ്പോർട്ട് ചെയ്തത്. പെഗാസസിന്റെ ഡേറ്റാ ബേസിൽ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയുടെ ഫോൺനമ്പറും ഉണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ദ വയർ റിപ്പോർട്ടുചെയ്യുന്നു. 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇവർ നിരീക്ഷണത്തിലാണെന്നാണ് വെളിപ്പെടുത്തലുകളിൽ വ്യക്തമാകുന്നത്. മുതിർന്ന ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് ഞായറാഴ്ച രാവിലെ ഇത്തരത്തിൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന സൂചന ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാത്രി വിവരങ്ങൾ പുറത്തുവന്നു. നിരവധി അറബ് രാജകുടുംബാംഗങ്ങൾ, 65 ബിസിനസ് എക്സിക്യുട്ടീവുകൾ, 85 മനുഷ്യാവകാശപ്രവർത്തകർ, 189 പത്രപ്രവർത്തകർ, 600 രാഷ്ട്രീയപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു. ഈ ഫോൺനമ്പറുകൾ പെഗാസസിന്റെ ഡേറ്റാബേസിൽ കാണുന്നത്, നിരീക്ഷിക്കപ്പെട്ടു എന്നതിന്റെ സൂചനയാണെന്നും എന്നാൽ, ചോർത്തി എന്ന് വ്യക്തമാകണമെങ്കിൽ ഫൊറൻസിക് പരിശോധന വേണമെന്നും ചൂണ്ടിക്കാട്ടുന്നു. ചില നമ്പറുകളിൽ ഫൊറൻസിക് പരിശോധന നടത്തിയപ്പോൾ, ചോർത്തൽ തെളിഞ്ഞിട്ടുണ്ടെന്നും വയർ റിപ്പോർട്ട് ചെയ്യുന്നു. പാരീസിലെ ഒരു സന്നദ്ധസംഘടനയ്കും ആംനസ്റ്റി ഇന്റർനാഷണലിനും ലഭിച്ച ചില ഡേറ്റാബേസുകളിൽ നിന്നാണ് അന്വേഷണത്തിലേക്കേത്തിയത്. Content Highlights:Israeli firm NSO refutes allegations of governments surveillance
from mathrubhumi.latestnews.rssfeed https://ift.tt/3hMhn6w
via
IFTTT
No comments:
Post a Comment