തൃശ്ശൂർ : പ്രായാധിക്യത്താൽ അവശനായ മുന്തിയ ഇനം വളർത്തുനായയെ ഉപേക്ഷിച്ച സംഭവത്തിൽ ഉടമയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കുരിയച്ചിറ നെഹ്രു നഗർ കോരപ്പത്ത് ലെയ്നിലെ മേജോ (50) യെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതയ്ക്കാണ് പോലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ സംഘടനയായ പോസിന്റെ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. നായയുടെ രക്തം പരിശോധിച്ചതിൽ, ബാബീസിയ രോഗം മൂലം രക്തം കുറയുന്ന അസുഖം കണ്ടെത്തിയെന്ന് കൊക്കാല മൃഗാശുപത്രിയിലെ അസിസ്റ്റൻറ് പ്രൊഫ. ഡോ. റെജി വർഗ്ഗീസ് പറഞ്ഞു. നായയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച പൂത്തോൾ മേൽപ്പാലത്തിന് സമീപമാണ് അവശനിലയിൽ നായയെ ഒരു വയോധികനൊപ്പം കണ്ടെത്തിയത്. കുരിയച്ചിറയിലെ ഉടമയുടെ വീട്ടിൽനിന്ന് പത്തു കിലോമീറ്ററോളം ദൂരം ചൂടും പൊടിയുമേറ്റ് സഞ്ചരിച്ച് അവശനായി തളർന്നുവീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതോടെ പോസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രാഥമികശുശ്രൂഷ നൽകി. കൺട്രോൾ റൂം പോലീസും എത്തിയിരുന്നു. നായയ്ക്കൊപ്പം ഉണ്ടായിരുന്ന വയോധികനിൽ നിന്ന് ഉടമയുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പോലീസിൽ പരാതി കൊടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3qYaGRQ
via
IFTTT
No comments:
Post a Comment