കണ്ണൂർ: രാജ്യത്തെ നടുക്കിയ ആ കൊലപാതകത്തിന് ഞായറാഴ്ച 25 വർഷം തികയുമ്പോൾ, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡോ. ഓമന 20 വർഷമായിട്ടും കാണാമറയത്ത്. ഊട്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്കേസിൽ നിറച്ച് കാറിൽ യാത്രചെയ്യവേ പോലീസ് പിടിയിലായ പയ്യന്നൂർ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്. 1996 ജൂലായ് 11-നാണ് സംഭവം. ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂർ അന്നൂർ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത്. മൃതശരീരം കഷണങ്ങളാക്കി മുറിച്ച് രണ്ട് സ്യൂട്കേസുകളിൽ നിറച്ചശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്നാട്ടിലെ ഡിണ്ടിക്കലിൽവെച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. വലിയ മാധ്യമശ്രദ്ധ കിട്ടിയ ഈ സംഭവം പിന്നീട് സ്യൂട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്. കേസിൽ പിടിയിലായ ഡോ. ഓമന 2001ൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകൽച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്റർപോൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ഓമന. കൊലയ്ക്ക് മുൻപ് മുരളീധരന്റെ ശരീരത്തിൽ മയക്കുമരുന്നോ വിഷമോ മറ്റോ കുത്തിവെച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകൂടി കുത്തിവെച്ചു. അതിന് ശേഷമാണ് ശരീരം കഷണങ്ങളാക്കി മുറിക്കുന്നത്. പ്രത്യേക സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ശരീരം മുറിച്ചത്. ശരീരാവശിഷ്ടങ്ങൾ നിറച്ച സൂട്കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറിൽ പോയത്. സ്യൂട്കേസിലെ ദുർഗന്ധവും ചോരപ്പാടുകളും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ തന്ത്രപൂർവം അവരെ പോലീസിലെത്തിക്കുകയായിരുന്നു. മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുൻപാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഭർത്താവിൽനിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. കൊലപാതകം നടക്കുമ്പോൾ അവർക്ക് 43 വയസ്സായിരുന്നു. നേത്രരോഗവിദഗ്ദയായ അവർ നേരത്തെ മലേഷ്യയിൽ ജോലിചെയ്തിരുന്നു. അവർ മലേഷ്യയിൽത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3wqLBjv
via
IFTTT
No comments:
Post a Comment