ശാസ്താംകോട്ട (കൊല്ലം) : നവവധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുന്നത്തൂർ നെടിയവിള മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യ ദാസ് (22) ആണ് മരിച്ചത്. കുണ്ടറ പേരയം വല്യവിളവീട്ടിൽ ഷൺമുഖദാസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതരായി രണ്ടരമാസം തികയുന്നതിനിടയിലാണ് മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനം സംബന്ധിച്ച് പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. ടിപ്പർ ലോറി ഡ്രൈവറായ രാജേഷും ധന്യയും ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ മേയ് ഏഴിനാണ് വിവാഹിതരായത്. രണ്ടു ജാതിയിൽപ്പെട്ടവരാണ് ഇരുവരും. ധന്യയുടെ അച്ഛന്റെ കുടുംബം രാജേഷിന്റെ വീടിന്റെ തൊട്ടടുത്താണ്. യുവതിയുടെ ബന്ധുക്കൾ വിവാഹത്തിന് എതിർത്തതോടെ മേയ് ആദ്യം ധന്യയെ രാജേഷ് വിളിച്ചിറക്കിക്കൊണ്ടുവന്നു. തുടർന്ന് ഇരുവീട്ടുകാരുംചേർന്ന് മുളവനയിലെ ഓഡിറ്റോറിയത്തിൽവെച്ച് വിവാഹം നടത്തി. ധന്യ എല്ലാവരുമായി സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നതെന്നും ഭർത്തൃവീട്ടിൽ വിഷമകരമായ അവസ്ഥയുള്ളതായി അറിയിച്ചിട്ടില്ലെന്നും അച്ഛൻ ഷൺമുഖദാസ് പറഞ്ഞു. ബി.എസ്സി. നഴ്സിങ് ബിരുദധാരിയാണ് ധന്യ. കരുനാഗപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്കുകയറുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പോലീസ് പറയുന്നത്: സ്ഥിരമായി മദ്യപിക്കാറുള്ള രാജേഷ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ അമിതമായി മദ്യപിച്ചെത്തി. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. രാജേഷ് പുറത്തുകിടന്ന ടിപ്പർ ലോറിയിൽ ഉറങ്ങി. മഴപെയ്തപ്പോൾ ധന്യതന്നെ ഇയാളെ വിളിച്ചുകൊണ്ടുവന്ന് മുറിയിൽ കിടത്തി. വഴക്കിട്ടതുകാരണം രാജേഷ് കട്ടിലിൽ കിടക്കാതെ താഴെയാണ് കിടന്നത്. പുലർച്ചെ ഉണർന്നുനോക്കിയപ്പോൾ ജനാലക്കമ്പിയിൽ തൂങ്ങിനിൽക്കുന്നതുകണ്ടു. രാജേഷിന്റെ നിലവിളികേട്ടെത്തിയ മാതാപിതാക്കളും അയൽവാസികളുംചേർന്ന് ഷാൾ അറത്തിട്ട് ധന്യയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. Content Highlights:Newly wed woman found dead in kollam
from mathrubhumi.latestnews.rssfeed https://ift.tt/3BDnbHC
via
IFTTT
No comments:
Post a Comment