ചെന്നൈ: കോവിഡ് വാക്സിനെടുത്തവർക്ക് 65 ശതമാനം സമ്പൂർണ പ്രതിരോധശേഷിയെന്ന് ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സി.എം.സി.) നടത്തിയ പഠനത്തിലാണ് വാക്സിനെടുത്തവർ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. വാക്സിനെടുത്തവർക്ക് രോഗം ബാധിച്ചാലും ആശുപത്രിയിൽ ചികിത്സതേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. കൃത്രിമ ഓക്സിജൻ ആവശ്യമായിവരുന്ന അവസ്ഥയിലെത്തുന്നതിനുള്ള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടിവരുന്ന സ്ഥിതി വെറും ആറ് ശതമാനവുമാണെന്നും പഠനത്തിൽ കണ്ടെത്തി. കോവിഡ് ചികിത്സനൽകുന്ന വെല്ലൂരിലെ പ്രധാന ആശുപത്രികളിലൊന്നായ സി.എം.സി.യിൽ കോവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്. കോവിഡ് രോഗികളുമായി എപ്പോഴും ഇടപെടേണ്ടിവരുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് തന്നെ 65 ശതമാനം സുരക്ഷലഭിക്കുമെങ്കിൽ സാധാരണ ആളുകൾക്ക് ഇതിലും കൂടുതലായിരിക്കും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സി.എം.സി.യിലെ 7,080 ജീവനക്കാരിൽ 679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 10 ശതമാനത്തിൽ താഴെയാണ്. ഇവരിൽ 64 പേർക്ക് മാത്രമാണ് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നത്. നാല് പേർക്ക് ഓക്സിജൻ വേണ്ടിവന്നു. രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരാൾ പോലും മരിച്ചില്ല. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച 1,878 പേരിൽ 200 പേർക്ക് അതിന് ശേഷം കോവിഡ് സ്ഥിരീകരിച്ചു. 22 പേർക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നു. വാക്സിൻ സ്വീകരിക്കാത്ത 1,609 പേരിൽ 438 പേർക്കും രോഗം ബാധിച്ചു. 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർക്ക് ഓക്സിജൻ നൽകേണ്ടി വന്നു. എട്ടുപേരെ തിവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരാൾ മരിച്ചു. വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണമല്ല നടത്തിയതെന്നും ഈ പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും സി.എം.സി.അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3gfd7Me
via
IFTTT
No comments:
Post a Comment