കുമളി: ഏഴുമാസംകൊണ്ട് മംഗള മിടുക്കിയായി. ഇനി കാട്ടിലേക്ക് പോകണം. അതിന് മുൻപ് വേട്ടയാടാൻ പഠിക്കണം. ഈ പെൺകടുവാക്കുട്ടിക്ക് ഇരതേടാൻ പഠിക്കാൻ കാട്ടിനുള്ളിൽ ഒന്നരയേക്കർ ചുറ്റളവിൽ ഒരു കൂടൊരുക്കിയിരിക്കുകയാണ് വനംവകുപ്പ്. ഏഴുമാസം മുൻപ് അവശനിലയിൽ കണ്ടെത്തിയ കടുവാക്കുട്ടിയെ പെരിയാർ കടുവാസങ്കേതത്തിലെ ജീവനക്കാരാണ് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.കഴിഞ്ഞ നവംബറിൽ മംഗളാദേവിക്ഷേത്രത്തിന് സമീപത്തുനിന്നാണ് വനപാലകർക്ക് മംഗളയെ കിട്ടുന്നത്. രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്. ആകെ അവശ. അമ്മക്കടുവ തേടിയെത്തുമെന്ന് കരുതി വനപാലകർ രണ്ടുദിവസം കാട്ടിൽ കാത്തിരുന്നു. പക്ഷേ, വന്നില്ല.പിൻകാലുകൾക്ക് ബലക്ഷയമുള്ള ആരോഗ്യമില്ലാത്ത കുഞ്ഞിനെ അമ്മക്കടുവ ഉപേക്ഷിച്ചതാകാമെന്ന് ഉദ്യോഗസ്ഥർ കണക്കുകൂട്ടി. കുഞ്ഞിനെ കരടിക്കവല ഭാഗത്ത് വേലികെട്ടിത്തിരിച്ച് അവിടേക്ക് മാറ്റി. മനുഷ്യരുമായി അധികം ഇടപഴകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. മംഗളാദേവിയിൽനിന്ന് കിട്ടിയതിനാൽ അവളെ മംഗളയെന്ന് വിളിച്ചു. രണ്ട് വനപാലകരെയും ഒരു ഡോക്ടറെയും പരിചരണത്തിനായി നിയോഗിച്ചു. നല്ലഭക്ഷണവും നൽകി. മംഗള വേഗംതന്നെ ആരോഗ്യം വീണ്ടെടുത്തു. പിൻകാലിന്റെ ബലക്കുറവ് ഡോ. അനുരാജിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പിയിലൂടെ ഭേദമായി. കൃത്രിമ കുളത്തിലെ നീന്തലും കാലിന് ബലംവെപ്പിച്ചു. ഒരു കണ്ണിന് ചെറിയ മൂടൽ കണ്ടെത്തിയതിനാൽ പ്രത്യേക ചികിത്സയും ആരംഭിച്ചിട്ടുണ്ട്. 30 കിലോയോളം തൂക്കം ഇപ്പോൾ ഉണ്ട്.മംഗള ഇതുവരെ വേട്ടയാടിയിട്ടില്ല. കാടിന്റെ വിശാലതയിലേക്ക് അവളെ തുറന്ന്‌വിടുംമുൻപ് അതിനും പരിശീലനം നൽകണം. ഇതിനായി കാടിനുള്ളിൽ ഒരേക്കറോളം സ്ഥലത്തെ ഇരുമ്പുവേലികൊണ്ട് കെട്ടിത്തിരിച്ച കൂട്ടിലേക്ക് മാറ്റും. മംഗളയ്ക്ക് പുതിയ കൂടും അന്തരീക്ഷവും പരിചയമാകുന്നതോടെ, ഇവിടേക്ക് മുയൽ തുടങ്ങിയ ചെറുജീവികളെ കയറ്റിവിട്ട് വേട്ടയാടാൻ പരിശീലിപ്പിക്കും. കുറഞ്ഞത് അൻപത് എണ്ണത്തിനെയെങ്കിലും വേട്ടയാടി കൊന്നതിന് ശേഷമേ കാട്ടിലേക്ക് വിടൂ.ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു കടുവയുടെ കുഞ്ഞിനെ വനപാലകർ ഇത്തരത്തിൽ വളർത്തുന്നത്. കാട്ടിലേക്കയച്ചാലും മംഗളയുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സർവസംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3iCRsPu
via
IFTTT
No comments:
Post a Comment