തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാൽ വലിയ പ്രതിഷേധമാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്നത്. മികച്ച പ്രതിച്ഛായയുള്ള, കേരളത്തിന്റെ ആരോഗ്യമേഖലയെ ആഗോളശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതിൽ ടീച്ചർക്കുള്ള പങ്ക് വലിയതാണെന്നാണ് പൊതുവാദം. പുതിയ മന്ത്രിമാരുടെ പട്ടികയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ തുടരുകയാണ്. ഒരു ഭാഗത്ത് #bringbackkkshailajateacher ക്യാംപയ്ൻ തുടരുമ്പോൾ മറ്റൊരു ഭാഗത്ത് തീരുമാനത്തെ ന്യായീകരിച്ചുള്ള ചർച്ചകളും കൊഴുക്കുകയാണ്. ഇടത് അനുഭാവികൾ തന്നെ കെകെ ശൈലജ ഇല്ലാത്ത പട്ടികയിൽ വിമർശനമുന്നയിക്കുന്നുണ്ട്. പാർട്ടി അണികൾക്കും ഇതിൽ അതൃപ്തി ഉണ്ടെന്ന് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്ന് വ്യക്തമാണ്. സിപിഎം അനുകൂല പേജുകളായ പോരാളി ഷാജിയിലും പിജെ ആർമിയിലും ഇത്തരം പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സിപിഎമ്മിനെ ശക്തമായി അനുകൂലിക്കുന്ന പേജാണ് പിജെ ആർമി. കോപ്പ് എന്ന ഒറ്റവാക്ക് മാത്രമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെ ഈ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീച്ചർക്ക് ഒരു അവസരം കൂടികൊടുക്കണമെന്നാണ് പോരാളി ഷാജി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണമെന്നും പോരാളി ഷാജി പോസ്റ്റിൽ പറയുന്നു. പാർട്ടി വിമതരല്ല പാർട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ടാണ് കെകെ ഷൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ പോരാളി ഷാജി അതൃപ്തി അറിയിച്ചിരിക്കുന്നത്. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം.ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.- പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പറയുന്നു. സിപിഎമ്മിന് വ്യക്തികളല്ല പാർട്ടിയാണ് വലുത് എന്നാണ് തീരുമാനത്തിൽ സിപിഎം നൽകുന്ന വിശദീകരണം. പുതുമുഖങ്ങൾ എന്ന നിലപാട് ഒരാൾക്ക് വേണ്ടി മാത്രമായി തുടരുന്നത് ധാർമികമല്ലെന്നും പാർട്ടി വിശദീകരിക്കുന്നു. എന്നാൽ തീരുമാനത്തോടെ പാർട്ടി അണികളുൾപ്പെടെയുള്ളവർ ഏറെ വൈകാരികമായാണ് പ്രതികരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3u0IUE4
via
IFTTT
No comments:
Post a Comment