ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം തുടരുന്നതിനിടെ വിദേശകമ്പനികളിൽനിന്ന് വാക്സിൻ നേരിട്ടുസംഭരിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. വിദേശകമ്പനികളായ ഫൈസറും മോഡേണയും സംസ്ഥാനങ്ങൾക്ക് വാക്സിൻ നേരിട്ടുനൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേന്ദ്രത്തിന്റെ നിലപാടുമാറ്റം. ഉത്പാദകരുമായി ചർച്ചതുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾ പ്രതിരോധമരുന്ന് നേരിട്ടുവാങ്ങണമെന്നാവശ്യപ്പെട്ട് വാക്സിൻനയത്തിൽ ഏപ്രിൽ 19-ന് കേന്ദ്രം മാറ്റംവരുത്തിയിരുന്നു. മേയ് ഒന്നിന് പ്രാബല്യത്തിൽവന്ന നയപ്രകാരം വിവിധ സംസ്ഥാനങ്ങൾ ഫൈസറും മോഡേണയും ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡർ നൽകി. എന്നാൽ, നേരിട്ട് മരുന്നുനൽകാനാവില്ലെന്ന് ഇവ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിമാർ അറിയിച്ചതിനുപിന്നാലെയാണ് വാക്സിൻ നേരിട്ടുസംഭരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രം നീക്കംതുടങ്ങിയത്. ഫൈസറിൽനിന്നോ മോഡേണയിൽനിന്നോ വേഗം വാക്സിൻ ലഭ്യമാക്കുക എളുപ്പമല്ലെന്നറിയുന്നു. ഒട്ടേറെ രാജ്യങ്ങൾ ഇതിനകംതന്നെ വാക്സിനായി ഇരുകമ്പനികൾക്കും ഓർഡർ നൽകിക്കഴിഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽതന്നെ അമേരിക്ക ഫൈസറുമായി 10 കോടി ഡോസ് വാക്സിന് കരാറായിരുന്നു. 50 കോടി ഡോസുകൾ അധികമായി നൽകണമെന്നും ആവശ്യപ്പെട്ടു. ഡിസംബറിലും ഫെബ്രുവരിയിലുമായി 10 കോടിവീതം വേറെയും കരാർ നൽകി. 240 കോടി ഡോസ് നൽകാമെന്നാണ് യൂറോപ്യൻ യൂണിയനുമായി ഫൈസർ എത്തിയിട്ടുള്ള ധാരണ. മോഡേണയും ജോൺസൺ ആൻഡ് ജോൺസണും അടക്കമുള്ള കമ്പനികളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നയതന്ത്രതലചർച്ച തുടങ്ങിക്കഴിഞ്ഞു.വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതിതേടി ഫെബ്രുവരിയിൽ ഫൈസർ നൽകിയ അപേക്ഷ ഇവിടത്തെ വിദഗ്ധസമിതി തള്ളി. ഏപ്രിലിൽ രണ്ടാംതരംഗം തുടങ്ങിയതോടെയാണ് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ഫൈസറിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയൽ നിർബന്ധമല്ലെന്ന നയം ഇന്ത്യ സ്വീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2QTOeMc
via
IFTTT
No comments:
Post a Comment