തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടയ്ക്ക് ആൽക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചു. ദാരുണമായ സംഭവം ഉണ്ടായതിനെ തുടർന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിർവീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാൽ വെടിക്കോപ്പുകൾ കത്തിച്ച് നിർവീര്യമാക്കുക എന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ച്നിർവീര്യമാക്കി. പകൽപ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ്നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാൽ മേളം നിശ്ചയിച്ചിരുന്നു. എന്നാൽ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ നിലവിൽ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാൽചടങ്ങുകൾ മാത്രം നടത്താനാണ് ഇപ്പോൾ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം. മേളക്കാരുടെ എണ്ണത്തിലും കുറവ് വരുത്തുന്നുണ്ട്. ആഘോഷങ്ങൾ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. പകൽപ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയൽ പൂർത്തിയാക്കാനാണ് തീരുമാനം. വെള്ളിയാഴ്ച അർദ്ധരാത്രിക്കുശേഷമായിരുന്നു അപകടം നടന്നത്. മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കൽ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർ മരിച്ചു. തിരുവമ്പാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലിൽ ഹൗസിൽ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടിൽ രാധാകൃഷ്ണൻ (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാർ ഉൾപ്പെടെ ഇരുപത്തേഴോളം പേർക്ക് പരിക്കേറ്റു. ബ്രഹ്മസ്വം മഠത്തിൽനിന്നും നായ്ക്കനാൽ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതിക്കമ്പി ആളുകൾക്കിടയിലേക്ക് വീഴാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. പലരും കൊമ്പിനടിയിൽ പെട്ടു. ഏറെ സമയമെടുത്താണ് പലരെയും പുറത്തെടുത്തത്. എഴുന്നള്ളിപ്പിനെത്തിയ നൂറോളം ആളുകൾ അവിടെയുണ്ടായിരുന്നു. പലരും ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. വാദ്യക്കാർക്ക് ഒഴിഞ്ഞുമാറാനായില്ല. കുട്ടംകുളങ്ങര അർജുനനാണ് തിടമ്പേറ്റിയിരുന്നത്.കുറച്ചു പിറകിലായിരുന്നതിനാൽ ആനയ്ക്ക് പരിക്കേറ്റില്ല. പാപ്പാന് ചെറിയ പരിക്കേറ്റു. തുടർന്ന് ആനയെ അവിടെനിന്ന് മാറ്റി. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് എഴുന്നള്ളിപ്പ് നിർത്തിവെച്ചു. മുക്കാൽ മണിക്കൂറിനുശേഷം എഴുന്നള്ളിപ്പ് പുനരാരംഭിച്ചു. അഗ്നിരക്ഷാസേന ഉടൻ എത്തിയാണ് കൊമ്പുകൾ മാറ്റിയത്. രമേഷ് ന്യൂ ഇന്ത്യ ഇൻഷുറൻസിലെ ഉദ്യോഗസ്ഥനാണ്. ബിന്ദുവാണ് ഭാര്യ. മകൻ മിഥുൻ. Content Highlights:Tree falls on procession at Thrissur Pooram; devaswoms called off the Pooram fireworks
from mathrubhumi.latestnews.rssfeed https://ift.tt/3nin6C4
via
IFTTT
No comments:
Post a Comment