എറണാകുളം ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റി-20യുടെ വരവോടെ ചതുർമുഖ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയാവുന്നത്. സീറ്റ് നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും വോട്ടുവിഹിതം ഉയർത്താൻ എൻഡിഎയും ശ്രമിക്കുമ്പോൾ ഇവിടെനിന്ന് തങ്ങളുടെ അക്കൗണ്ട് തുറക്കാനാണ് ട്വന്റി-20യുടെ ശ്രമം. പത്തു വർഷം മുമ്പ് സിപിഎമ്മിൽ നിന്നാണ് കോൺഗ്രസ് നേതാവ് വി.പി.സജീന്ദ്രൻ കുന്നത്തുനാട് യുഡിഎഫിന്റെ അക്കൗണ്ടിലെത്തിച്ചത്. സജീന്ദ്രന് മണ്ഡലത്തിലുള്ള പരിചയം തുണയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ, ട്വന്റി-20യ്ക്ക് വർധിച്ചുവരുന്ന സ്വാധീനം ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നതും യുഡിഎഫിനാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റം കാഴ്ചവെച്ച ട്വന്റി-20യുടെ കയ്യിലാണ് മണ്ഡലത്തിലെ നാലു പഞ്ചായത്തുകൾ. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി-20 പരസ്യമായി എതിർത്തിട്ടും മണ്ഡലത്തിൽ നിന്നും ബെന്നി ബെഹനാൻ വൻതോതിൽ വോട്ട് സമാഹരിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.വി.ശ്രീനിജിനാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി. പേയ്മെന്റ് സീറ്റെന്ന് വരെ ആരോപണമുയർന്നെങ്കിലും ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം മണ്ഡലത്തിൽ നടത്തുന്നത്. ട്വന്റി-20 കുത്തൊഴുക്കിൽ വോട്ടുചോർച്ച ഉണ്ടാവില്ലെന്നും യുഡിഎഫിന് നഷ്ടമാകുന്ന വോട്ടുകൾ തങ്ങൾക്ക് തുണയാകുമെന്നുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, സ്ഥാനാർഥി നിർണയാവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ എത്രമാത്രം പരിഹരിക്കാനായിട്ടുണ്ട് എന്ന ചോദ്യം അവരെ കുഴക്കുന്നുണ്ട്. സഭാവിഷയവും പ്രധാന വിഷയമാകുന്ന മണ്ഡലത്തിൽ സമദൂരം പ്രഖ്യാപിച്ച യാക്കോബായ സഭയുടെ നിലപാട് ആർക്കനുകൂലമാകും എന്ന കാര്യവും മുന്നണികൾ സമാഹരിക്കുന്ന വോട്ടുകളിൽ നിർണായക സ്വാധീനമാകും. 2016 തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും നേടിയ 16459 വോട്ടുകൾ, ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ സ്ഥാനാർഥി രേണു സുരേഷിലൂടെ കുത്തനെ ഉയർത്താമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. ബെംഗളൂരുവിൽ പ്രസിഡൻസി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. സുജിത്ത് പി. സുരേന്ദ്രനാണ് മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി. പ്രൊഫസറെന്ന സ്വീകാര്യതയ്ക്ക് പുറമേ മണ്ഡലത്തിൽ നിന്നുള്ള ആളാണെന്നതും ഡോ. സുജിത്തിന് തുണയാകുമെന്ന് പാർട്ടി കരുതുന്നു. മുന്നണികൾക്കൊപ്പം നിൽക്കുന്ന പ്രചാരണമാണ് ട്വന്റി-20 കുന്നത്തുനാട്ടിൽ നടത്തുന്നത് എന്നതും ശ്രദ്ധേയം. ട്വന്റി-20 കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ മുന്നണി സ്ഥാനാർഥികൾ കൈമെയ് മറന്ന് അധ്വാനിച്ചാലേ മണ്ഡലത്തിൽ ചലനമുണ്ടാക്കാനാവൂ എന്നതാണ് സ്ഥിതി. സമുദായ സമവാക്യങ്ങൾ കൂടി ചേരുമ്പോൾ കുന്നത്തുനാടിന്റെ മനസ്സ് അപ്രവചനീയമായിമാറുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/39EkMjs
via
IFTTT
No comments:
Post a Comment