പെരുനാട്(പത്തനംതിട്ട): വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മുറി ഒഴിപ്പിച്ച് ബി.ജെ.പിയുടെ ഓഫീസ് തുറന്നു. കഴിഞ്ഞ ദിവസം സി.പി.എം.-ബി.ജെ.പി. സംഘർഷത്തിനിടയിൽ മർദനമേറ്റ പെരുനാട് പഞ്ചായത്തംഗവും ബി.ജെ.പി. നേതാവുമായ അരുൺ അനിരുദ്ധന്റെ അടുത്ത ബന്ധുവിന്റേതാണ് കെട്ടിടം. മുറിയിലുണ്ടായിരുന്ന സി.പി.എം. ബോർഡുകളടക്കമുള്ള സാധനങ്ങൾ പുറത്തിട്ടശേഷം ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റി ഓഫീസാക്കി കൊടി നാട്ടി. കെട്ടിടം ഒഴിയാമെന്ന് ഉടമയെ സി.പി.എം. പ്രാദേശിക നേതാക്കൾ അറിയിച്ചിരുന്നെങ്കിലും എൽ.ഡി.എഫിന്റെ പ്രചാരണബോർഡടക്കമുള്ള സാധനസാമഗ്രികൾ മാറ്റിയിരുന്നില്ല. ഞായറാഴ്ചയാണ് അരുണിന് മർദനമേറ്റത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനടക്കം 10 സി.പി.എമ്മുകാർ പോലീസ് സ്റ്റേഷനിലെത്തി ജ്യാമ്യമെടുത്തിരുന്നു. അരുണിന്റെ നിർബന്ധം കാരണം ബന്ധു കെട്ടിടമൊഴിയണമെന്ന് ആവശ്യപ്പെട്ടെന്നും അതിനാലാണ് കടമുറി ഒഴിഞ്ഞതെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ.തോമസ് പറഞ്ഞു. അതിനുശേഷമാണ്, മനഃപൂർവം പ്രകോപനമുണ്ടാക്കാൻ മുറിയിലെ ബോർഡുകളും കൊടികളും മറ്റും പുറത്തെറിഞ്ഞതെന്നും റോബിൻ ആരോപിച്ചു. സി.പി.എമ്മുകാർ തന്നെ മർദിച്ചതാണ് ഓഫീസ് മുറി ഒഴിയാൻ ബന്ധുവായ കെട്ടിടം ഉടമ ആവശ്യപ്പെടാൻ കാരണമെന്ന് പെരുനാട് ഗ്രാമപ്പഞ്ചായത്തംഗവും ബി.ജെ.പി. പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അരുൺ അനിരുദ്ധൻ പറഞ്ഞു. മുറി ഒഴിഞ്ഞശേഷവും സാധനസാമഗ്രികൾ മാറ്റാൻ തയ്യാറാകാത്തതിനാലാണ് അവ മാറ്റേണ്ടിവന്നതെന്നും അരുൺ അനിരുദ്ധൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/30c3zZy
via
IFTTT
No comments:
Post a Comment