ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും കുടുംബാധിപത്യത്തെയും ചോദ്യം ചെയ്ത് 1979ൽ രാജ്യവ്യാപകമായി കോൺഗ്രസിൽ ഉയർന്നുവന്ന തിരുത്തൽശക്തിയിലെ പ്രധാനികളിൽ ഒരാളായിരുന്നു അന്നത്തെ അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന പി.സി.ചാക്കോ. ശരദ്പവാറിനൊപ്പം 1986 ൽ കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും ചാക്കോ ഒരിക്കലും കോൺഗ്രസിൽ സുരക്ഷിതനായിരുന്നില്ല. എൻ.സി.പി.യിൽ ചേരാനുണ്ടായ സാഹചര്യം മുതിർന്ന നേതാവ് പി.സി.ചാക്കോ മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസുമായി പങ്കുവെക്കുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവും കുടുംബാധിപത്യവും ചോദ്യം ചെയ്താണല്ലോ 1979ൽ കോൺഗ്രസ് വിട്ടത്. പിന്നീട് 1986ൽ കോൺഗ്രസിലേക്ക് മടങ്ങിയത് തെറ്റായ തീരുമാനമായിപോയെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? ശരദ്പവാറിനൊപ്പം 1986 ൽ കോൺഗ്രസിലേക്ക് തിരിച്ചുപോയതിന്റെ തെറ്റും ശരിയും മനസിലാക്കാൻ അന്ന് കഴിയുമായിരുന്നില്ല. പ്രതീക്ഷയോടെയാണ് തിരിച്ചുപോയത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം രാജീവ്ഗാന്ധി അധികാരത്തിൽവന്നു. കോൺഗ്രസിൽനിന്ന് വിട്ടുപോയവരെ തിരികെ കൊണ്ടുവരാൻ രാജീവ് ശ്രമം തുടങ്ങി. അങ്ങനെ ശരദ്പവാറിനെ തിരിച്ചുവിളിച്ചു. തുടക്കത്തിൽ എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. പവാർ പറഞ്ഞതുപ്രകാരം രാജീവ്ഗാന്ധി എന്നെ ഫോണിൽ വിളിച്ചു. അഭിപ്രായങ്ങൾ പാർട്ടി വേദിയിൽ തുറന്നുപറയാൻ കഴിയുന്ന, തികഞ്ഞ ജനാധിപത്യപാർട്ടിയായി മുന്നോട്ടുപോകുമെന്ന് രാജീവ് ഉറപ്പ് നൽകി.അങ്ങനെ തികഞ്ഞ പ്രതീക്ഷയോടെയാണ് തിരിച്ചുപോയത്. അതുകൊണ്ട് 1986ൽ എടുത്ത തീരുമാനം തെറ്റായിപോയെന്ന് കരുതുന്നില്ല. ശരദ്പവാറിന്റെ വിശ്വസ്തനായ താങ്കൾ പിന്നെ എന്തുകൊണ്ട് സോണിയയുടെ പൗരത്വവിഷയത്തിൽ പവാറിനൊപ്പം നിന്നില്ല? കൂടെകൂടെയുള്ള പാർട്ടിമാറ്റത്തോട് വിമുഖതയുണ്ടായിരുന്നു. മാത്രമല്ല, രാജീവ്ഗാന്ധി വധിക്കപ്പെട്ട ശേഷം സോണിയ നേതൃത്വത്തിലേക്ക് വരാൻ ഒട്ടും താൽപര്യം കാണിച്ചിരുന്നില്ല. അവരെ ചെന്നുകണ്ട് നേതൃത്വം ഏറ്റെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ അവർ അതിന് തയ്യാറായപ്പോൾ വിദേശപൗരത്വം ഉന്നയിച്ച് വിവാദമുണ്ടാക്കിയതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. വ്യക്തിപരമായ അഭിപ്രായത്തിൽ എന്നും ഉറച്ചുനിൽക്കാറുണ്ട്. അതിൽ ആരോടും കോംപ്രമൈസ് ചെയ്യാറില്ല. അന്ന് വിയോജിപ്പ് പവാറിനോട് തുറന്നുപറഞ്ഞു. ശരിയെന്ന് തോന്നുന്ന നിലപാടെടുക്കാൻ പവാർ ഉപദേശിച്ചു. അടിയന്താവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയോടുള്ള സമീപനം എന്തായിരുന്നു ? പ്രിയരഞ്ജൻദാസ് മുൻഷി അഖിലേന്ത്യാ യൂത്ത്കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും അംബികാസോണിയുമായിരുന്നു ജനറൽസെക്രട്ടറിമാർ. ആ സമയത്താണ് സഞ്ജയ്ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നത്. ഏകപക്ഷീയമായി യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടാണ് സഞ്ജയ്ഗാന്ധി പിടിച്ചടക്കിയത്. പിന്നീട് അടിയന്തരാവസ്ഥകാലത്ത് നടന്ന എല്ലാ അതിക്രമങ്ങൾക്കും കാരണക്കാരനായത് സഞ്ജയ്ഗാന്ധിയാണ്. ഇപ്പോൾ കോൺഗ്രസ് വിടാനുണ്ടായ കാരണമെന്താണ് ? കോൺഗ്രസിൽ ഇപ്പോൾ ഹൈക്കമാൻഡ് ഇല്ല. സംസ്ഥാനങ്ങളിൽ നേതൃതലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വം കേന്ദ്രത്തിലില്ല. എല്ലാം അഡ്ഹോക്ക് കമ്മിറ്റികളാണ്. എ.ഐ.സി.സി.ക്ക് അഡ്ഹോക്ക് പ്രസിഡന്റും വർക്കിംഗ് കമ്മിറ്റിയുമാണുള്ളത്.സംഘടനയിൽ ചർച്ചകളില്ല. സംഘടനാ തിരഞെടുപ്പ് എന്ന നാടകം നടത്തി രാഹുൽഗാന്ധിയെ പ്രസിഡന്റായി തിരഞെടുത്തു. തൊട്ടുപിന്നാലെ അദ്ദേഹം രാജിവെച്ചു. കെ.സി.വേണുഗോപാലിനെ പോലെ പരിചയമില്ലാത്തയാളെ മുന്നിൽനിർത്തി രാഹുൽഗാന്ധി പിൻസീറ്റ് ഡ്രൈവിങ്ങ് നടത്തുന്നു. കോൺഗ്രസ് ഇന്ന് മൂന്നു പേര്ക്ക് മാത്രം വേണ്ടിയുള്ള പാർട്ടിയായി മാറി. ആരാണീ മൂന്നുേപർ? സോണിയഗാന്ധി, രാഹുൽ, പ്രിയങ്ക. ഈ മൂന്നുപേരുടെ കാര്യം അന്വേഷിക്കുകയെന്നല്ലാതെ യാതൊരു ദൗത്യവും ഇന്ന് പാർട്ടിക്കില്ല. കർഷകസമരത്തെകുറിച്ചോ, ദേശീയതലത്തിൽ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിനെകുറിച്ചോ ചർച്ചകൾ ഇല്ല. വേണുഗോപാൽ ചില സർക്കുലറുകൾ അയക്കും. ആരും അത് ഗൗരവത്തിൽ എടുക്കാറില്ല. പ്രതിപക്ഷ ശക്തികളെ യോജിപ്പിച്ച് ധൈര്യമായി മുന്നോട്ടുപോവുന്നതിനുപകരം കോൺഗ്രസ് അതിന്റെ ധൗത്യം നിറവേറ്റുന്നില്ല. അതുകൊണ്ടാണ് പാർട്ടി വിേടണ്ടിവന്നത്. കെ.സി.വേണുഗോപാലിന് പരിചയകുറവുണ്ടെന്ന് പറഞ്ഞല്ലോ. എങ്കിൽ എങ്ങനെയാണ് ഇദ്ദേഹത്തെ സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയാക്കിയത് ? ദേശീയരാഷ്ട്രീയത്തിൽ വേണുഗോപാലിന് വലിയ പരിചയമില്ല. പക്ഷേ രാഹുൽഗാന്ധിയുടെ പേഴ്സണൽ ചോയിസാണ് .അദ്ദേഹം. വേണുവിൽ എന്ത് നന്മ കണ്ടു, കഴിവ് കണ്ടു എന്ന് അറിയില്ല. ദേശീയരാഷ്ട്രീയത്തെ സൂക്ഷമായി വിലയിരുത്താൻ അറിയാത്ത ആളായിരുന്നിട്ടും വേണുവാണ് രാഹുലിന് കൺവീനിയന്റ് ആയ ആൾ. എന്താണ് വേണുവിന്റെ യോഗ്യത, എങ്ങനെ രാഹുലുമായി അടുപ്പമുണ്ടാക്കി എന്ന് അറിഞ്ഞുകൂട. കേരളത്തിലെ ഗ്രൂപ്പിസത്തെ പഴിക്കുന്ന താങ്കളും കുറച്ചുകാലം ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലെ ? ഞാൻ എം.പി.യായത് ഗ്രൂപ്പിന്റെ പേരിലല്ല. എ,ഐ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നില്ല. പാർലമെന്റിൽ സജീവമായി പങ്കെടുത്തു. അന്നത്തെ ഏറ്റവും സീനിയർ ഞാനായിരുന്നു. എട്ടുപേരേ കേരളത്തിൽനിന്ന് മന്ത്രിയാക്കി. എന്നെ പരിഗണിച്ചില്ല. കാരണം ഗ്രൂപ്പുകൾക്ക് വഴങ്ങുകയും കീഴടങ്ങുകയും ചെയ്തില്ല. കഴിവുള്ളവരെ ഒഴിവാക്കാൻ ഗ്രൂപ്പുകൾ ശ്രമിച്ചു. കരുണാകരനിൽനിന്ന് രമേശ് ചെന്നിത്തലയും ആന്റണിയിൽനിന്ന് ഉമ്മൻചാണ്ടിയും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ഗുഡ് ബുക്സിൽനിന്ന് എങ്ങനെയാണ് പുറത്തായത് ? ഞാൻ ഒരുകാലത്തും ഉമ്മൻചാണ്ടിയുടെ സുഹൃദ് വലയത്തിലോ ഗുഡ്ബുക്സിലോ ഉണ്ടായിരുന്നില്ല. എ.കെ.ആന്റണിയും ഞാനുമാണ് ഒരുകാലത്ത് കേരളരാഷ്ട്രീയം നിയന്ത്രിച്ചത്. അന്ന് മുന്നണി ലെയ്സൺ കമ്മിറ്റികളിൽ ഞാനും ആന്റണിയുമാണ് പങ്കെടുത്തിരുന്നത്. പി.കെ.വിയെയും സി.എച്ച്.മുഹമ്മദ്കോയയെയും മുഖ്യമന്ത്രിയാക്കുന്നത് ഞങ്ങൾ ഉൾപ്പെട്ട ലെയ്സൺ കമ്മിറ്റിയാണ്. ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന് തീരുമാനിച്ചപ്പോൾ ആന്റണിയും ഞാനും ചേർന്നാണ് തിരുവനന്തപുരത്തെ് ശാന്തിനഗറിലെ നമ്പർ 10 വീട്ടിൽ ചെന്ന് ഇ.എം.എസിനെ കാണുന്നത്. പിന്നീട് ഇടതുമുന്നണിയുമായി ചേർന്ന് ഭരണത്തിൽ വന്നപ്പോൾ വ്യവസായമന്ത്രിയായി ഞാനായിരുന്നു ടീമിലെ ഒന്നാമൻ. ഒപ്പം ആര്യാടൻ മുഹമ്മദ്, വക്കംപുരുഷോത്തമൻ, എ.സി.ഷൺമുഖദാസ് എന്നിവരും മന്ത്രിമാരായി. പക്ഷേ എൽ.ഡി.എഫ് വിടാനുള്ള തീരുമാനം എടുത്തപ്പോൾ ഞാൻ ഒപ്പമുണ്ടാവുമെന്ന് ആന്റണി കരുതി. അതിനുശേഷം തിരിച്ച് ഞാൻ കോൺഗ്രസിലെത്തിയപ്പോൾ ആന്റണി ഒരിക്കലും കോംപ്രമൈസ് ചെയ്തില്ല. ഉമ്മൻചാണ്ടിയുടെ സുഹൃദ് വലയത്തിൽനിന്ന് പുറത്താവാൻ എന്താണ് കാരണം ? ഉമ്മൻചാണ്ടി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോൾ ഞാനും രാമചന്ദ്രൻകടന്നപ്പള്ളിയും ജനറൽ സെക്രട്ടറിമാരിയിരുന്നു. രണ്ടുവർഷത്തിനുശേഷം ഉമ്മൻചാണ്ടി ഒഴിയാൻ തീരുമാനിച്ചപ്പോൾ ആന്റണിയും ഉമ്മൻചാണ്ടിയും കടന്നപ്പള്ളിയെ പ്രസിഡൻാക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കട്ടെ എന്ന് ഞാൻ പറഞ്ഞു. ഞാനും കടന്നപ്പള്ളിയും മത്സരിച്ചാൽ ഞാൻ ജയിക്കുമെന്ന് മനസിലാക്കി ഒടുവിൽ ഉമ്മൻചാണ്ടി തന്നെ മത്സരിച്ചു. ഞാൻ തോറ്റു. എന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു അത്. പിന്നീട് മൂന്ന് മാസം കഴിഞ് സംസ്ഥാനക്യാമ്പിൽവെച്ച് ഉമ്മൻചാണ്ടി രാജിവെച്ച് കടന്നപ്പള്ളിയെ പ്രസിഡന്റാക്കി. എന്തുകൊണ്ടോ അന്നുമുതൽ സൗഹൃദം കുറഞ്ഞുതുടങ്ങി. എ.ഐ.സി.സി.വർക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് കെ.കരുണാകരൻ ഒപ്പിട്ടു നൽകിയ നോമിനേഷൻ താങ്കൾ ഗുലാംനബിആസാദിന് നൽകാതെ മുക്കി എന്നൊരു ആരോപണം നേരത്തെ ഐ വിഭാഗം ഉന്നയിച്ചിരുന്നല്ലോ ? കൊൽക്കത്ത എ.ഐ.സി.സി.സമ്മേളനത്തിലാണ് ലീഡർ വർക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. അന്ന് കൊൽക്കത്തയിലെത്തിയശേഷം ലീഡർ അസുഖം കാരണം സമ്മേളനത്തിന് വന്നില്ല. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ലീഡറുടെ മകൻ മുരളീധരനോ, പി.പി.ജോർജ്ജോ എന്തുചെയ്യണമെന്ന് ലീഡറോട് ചോദിച്ചില്ല. ഞാൻ കരുണാകരനെ മുറിയിൽ ചെന്നുകണ്ട് കാര്യം ധരിപ്പിച്ചു. നോമിനേഷൻ ഫോം വാങ്ങിയാണ് വന്നത്. പത്രിക നൽകണമോ എന്ന് ഗുലാംനബിയുമായി ആലോചിച്ച് ചെയ്യാൻ പറഞ്ഞു. അതുപ്രകാരം ഗുലാംനബിയെ ചെന്ന് കണ്ടു. ലീഡർ മത്സരിക്കേണ്ട. തോറ്റാൽ നാണക്കേടല്ലേ. അദ്ദേഹത്തെ നോമിനേറ്റഡ് വിഭാഗത്തിൽ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് ഗുലാംനബി പറഞ്ഞു. ഇതാണ് സംഭവിച്ചത്. എന്നാൽ ചിലർ ലീഡറെ തെറ്റിദ്ധരിപ്പിച്ചു. അവർതന്നെയാണ് ഞാൻ നോമിനേഷൻ മുക്കി എന്ന് പ്രചരിപ്പിച്ചത്. ലീഡർക്കും മുരളിക്കും സത്യം അറിയാം. ഞാൻ തർക്കത്തിനൊന്നും പോയില്ല. യഥാർത്ഥത്തിൽ ലീഡർക്ക് അന്ന് വർക്കിംഗ് കമ്മിറ്റിയിൽ എത്താൻ കഴിയാതിരുന്നതിന്റെ പരാജയം മൂടിവെക്കാൻ എന്നെ കരുവാക്കുകയായിരുന്നു. കോൺഗ്രസ് വിടാൻ തീരുമാനിച്ചപ്പോൾ എന്തുകൊണ്ടാണ് എൻ.സി.പി. തിരഞെടുത്തത് ? ബി.ജെ.പി. രാജ്യത്തിന് വലിയ ഭീഷണിയായി വളർന്നുവരികയാണ്. പ്രാദേശികപാർട്ടികളെ യോജിപ്പിച്ചു മാത്രമേ ബി.ജെ.പി.യെ നേരിടാൻ കഴിയു. ഇതിന് മുൻകൈയെടുക്കുന്നതിൽ രാഹുൽഗാന്ധി പരാജയപ്പെട്ടു. എന്നാൽ തമിഴ്നാട്ടിലെ സ്റ്റാലിൻ, ആന്ധ്രയിലെ രാജശേഖരറെഡ്ഡി, മമതബാനർജി തുടങ്ങിയവരെ വിശ്വാസത്തിലെടുക്കാൻ കഴിയുള്ള നേതാവ് ശരദ്പവാറാണ്. പ്രതിപക്ഷനിരയെ ഒന്നിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാൻ പവാറിനും എൻ.സി.പി.ക്കും സാധിക്കും. അതുകൊണ്ടാണ് എൻ.സി.പി.യിൽ ചേർന്നത്. കേരളത്തിൽ ഇടതു സർക്കാറിന്റെ തുടർഭരണം ഉണ്ടാവണം. അതാണ് ലക്ഷ്യം. Content Highlights:
from mathrubhumi.latestnews.rssfeed https://ift.tt/3s1CZPd
via
IFTTT
No comments:
Post a Comment