തൃശ്ശൂർ: മുപ്പതുകൊല്ലം മുമ്പ് ചാരം അടുക്കളയിലെ താരമായിരുന്നു. എന്നാലിപ്പോൾ ഒരു പിടി ചാരത്തിനും വില വന്നു. ഓൺലൈനിൽ ഓർഡർ ചെയ്താൽ സുന്ദര പായ്ക്കറ്റിലേറി അടുക്കളയിൽ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന കാലമെത്തി. 399 രൂപയ്ക്ക് 250 ഗ്രാം ചാരം കിട്ടും. എന്നാൽ, ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവിൽപ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്. പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. തടി ഉയർന്ന ഊഷ്മാവിൽ കത്തിച്ച് എടുക്കുന്ന ഈ ചാരം ഭസ്മസമാനമായ പൊടിയാണ്. അങ്ങനെ ഗുണവും മണവും നിറവും തനി ചാരം തന്നെ. വെബ് സൈറ്റുകളിലുള്ള ഉപഭോക്തൃ വിലയിരുത്തലുകളിൽ (കസ്റ്റമർ റിവ്യൂ) ചാരത്തിന്റെ അപദാനങ്ങളാണ് ഏറെയും. അഞ്ച് സ്റ്റാറുകളിൽ ചാരത്തിന്റെ റേറ്റിങ് ഒരു സ്റ്റാർ മാത്രമേ ഉള്ളൂ. നാട്ടുകാർ പഴമയിലേക്ക് തിരിച്ചു പോവുന്നതിനനുസരിച്ചിരിക്കും ചാരത്തിന്റെ റേറ്റിങ് ഉയരാൻ. കാർബണിന്റെ ശുദ്ധീകരണ സ്വഭാവം ചാരം പാത്രം കഴുകാൻ മികച്ച വസ്തുവാണ്. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണിതിന് അടിസ്ഥാനം. എണ്ണമയം അടക്കമുള്ള അഴുക്കുകളെ ചാരം നീക്കംചെയ്യും. ഒരു പക്ഷേ, വെട്ടിത്തിളക്കം ഒന്നും കിട്ടിയില്ലെന്നു വരും. പക്ഷേ, രാസവസ്തുക്കൾ ഇല്ലെന്ന പൂർണവിശ്വാസം ചാരത്തിന് ഉറപ്പു നൽകാനാവും. ചാരത്തിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് അതിന് വളത്തിന്റെ കൂടി പദവി കൊടുക്കുന്നത്. എസ്. സന്ദീപ്, സീനിയർ സയന്റിസ്റ്റ്, കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ.), പീച്ചി.
from mathrubhumi.latestnews.rssfeed https://ift.tt/2NX1Rc5
via
IFTTT
No comments:
Post a Comment