റിൻഷാദ്, റിഫാസ്, ജിൻഷാദ് ആലത്തൂർ(പാലക്കാട്) : സഹോദരങ്ങളായ മൂന്ന് കുഞ്ഞുങ്ങൾ കുനിശ്ശേരിയിൽ നെൽപ്പാടത്തെ കുളത്തിൽ മുങ്ങിമരിച്ചു. കുതിരപ്പാറ പള്ളിമേട് കൊറ്റിയോട്ടെ വാടകവീട്ടിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ കരിയങ്കാട് ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (ഏഴ്), റിഫാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച 11.30-ഓടെയായിരുന്നു സംഭവം. അയൽപ്പക്കത്തെ പറമ്പിൽ കളിക്കാൻ പോയതായിരുന്നു . തൊടിയിൽ നിന്ന് പറിച്ച മാങ്ങ കഴുകാൻ സമീപത്തെ പാടത്തുള്ള കുളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. റിൻഷാദാണ് ആദ്യം കുളത്തിൽ ഇറങ്ങിയതെന്നും ജ്യേഷ്ഠൻ കുളിക്കാനിറങ്ങിയതാണെന്ന് കരുതി മൂന്നുവയസ്സുകാരൻ റിഫാസ് പിന്നാലെ ഇറങ്ങിയെന്നും കൂടെയുണ്ടായിരുന്ന അയൽവാസിയായ കുട്ടി വീട്ടുകാരോട് പറഞ്ഞു. ഇരുവരും താഴ്ന്നുപോകുന്നത് കണ്ട് രക്ഷപ്പെടുത്താനിറങ്ങിയ ജിൻഷാദും മുങ്ങിപ്പോയി. ഇതോടെ, അയൽവാസിയായ കുട്ടി ഓടിയെത്തി കുട്ടികളുടെ ഉമ്മയെ വിവരമറിയിച്ചു. മാതാപിതാക്കളും അയൽവാസികളും ഓടിയെത്തി. ഏതാനും പേർ കുളത്തിലിറങ്ങി തിരച്ചിൽ നടത്തി. ജിൻഷാദിനെയും റിൻഷാദിനെയും ആദ്യം കണ്ടെത്തി. ചെളിയിൽ താഴ്ന്ന റിഫാസിനെ ഒടുവിലാണ് കിട്ടിയത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കരിയങ്കാട്ടെ തറവാട്ടുവീട്ടിൽ കൊണ്ടുവന്നു. കുതിരപ്പാറ വേർമാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്ത് ഒരുക്കിയ മൂന്ന് ഖബറുകളിലായി സഹോദരങ്ങൾക്ക് അന്ത്യനിദ്രയേകി. ജിൻഷാദ് കണ്ണമ്പുള്ളി ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസിലും റിൻഷാദ് മൂന്നാം ക്ലാസിലും വിദ്യാർഥികളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3jPLGZl
via
IFTTT
No comments:
Post a Comment