തിരുവനന്തപുരം: വിവാദമായ കാമധേനു പരീക്ഷ മാറ്റിവെച്ചു. 25-ന് നടത്താനിരുന്ന പരീക്ഷയും 21-ന് നിശ്ചയിച്ച മാതൃകാ പരീക്ഷയും മാറ്റിവെച്ചതായാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റിൽ പറയുന്നത്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് നാടൻ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാൻ പരീക്ഷ നടത്തുന്നത്. 'കാമധേനു ഗായ് വിജ്ഞാൻ പ്രചാർ പ്രസാർ എക്സാം' എന്ന പരീക്ഷയെഴുതാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന യു.ജി.സി. സെക്രട്ടറിയുടെ നിർദേശം വിവാദമായിരുന്നു. ഓൺലൈനായി നടത്തുന്ന പരീക്ഷയ്ക്ക് രജിസ്ട്രേഷൻ സൗകര്യവും അനുവദിച്ചിരുന്നു. ഇപ്പോൾ സൈറ്റ് തുറക്കുമ്പോൾ പരീക്ഷ മാറ്റിവെച്ച അറിയിപ്പാണുള്ളത്. ഒമ്പത് ഭാഷകളിൽ റഫറൻസ് രേഖ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മലയാളം ഉൾപ്പെടെ ഒമ്പത് ഭാഷയിൽ റഫറൻസ് രേഖ തയ്യാറാക്കിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ എന്നിവയാണ് മറ്റുഭാഷകൾ. പശുക്കളുടെ വാൽ ഉയർന്ന ആധ്യാത്മിക മണ്ഡലത്തിലേക്ക് പോകാനുള്ള ചവിട്ടുപടിയായാണ് ഭാരതീയർ കാണുന്നതെന്നാണ് റഫറൻസ് രേഖ പറയുന്നത്. പശുക്കളെ കൊന്നാൽ ഭൂകമ്പമുണ്ടാകുമെന്ന് ഗോവധവും ഭൂമികുലുക്കവുമെന്ന തലക്കെട്ടിനുതാഴെ പറയുന്നു. ഊർജശാസ്ത്രജ്ഞൻമാരായ എം.എം. ബജാജു, ഇബ്രാഹീം, വിജയരാജ് സിങ് എന്നിവർ ഇതിന് തെളിവുകൾ കണ്ടെത്തിയതായും വ്യക്തമാക്കുന്നു. അനിയന്ത്രിത കശാപ്പും ഭൂമികുലുക്കവും തമ്മിൽബന്ധമുണ്ട്. പശുക്കൾ കൊല്ലപ്പെടുന്ന സമയത്ത് ശരീരത്തിൽനിന്ന് പ്രവഹിക്കുന്ന നെഗറ്റീവ് ഊർജതരംഗങ്ങൾ ഭൗമാന്തരീക്ഷത്തിന് മാറ്റം വരുത്തി ഭൂമികുലുക്കത്തിലേക്ക് നയിക്കുന്നുവെന്നാണ് ഇതിൽ പറയുന്നത്. ഗോമൂത്രം കുഷ്ഠരോഗത്തിന് പരിഹാരമാണെന്നും ചാണകം താഴെ വീഴും മുമ്പുതന്നെ കിട്ടിയാൽ അതിന്റെ ഊർജം വളരെ വലുതായിരിക്കുമെന്നും റഫറൻസ് രേഖ പറയുന്നു. പൂഞ്ഞയിലെ സുര്യനാഡി നാടൻ, വിദേശ പശുക്കൾ തമ്മിലുള്ള മുപ്പതോളം വ്യത്യാസങ്ങളാണ് പഠനരേഖയുടെ പ്രധാന കാതൽ. നാടൻ പശുക്കളുടെ പൂഞ്ഞയിലുള്ള സൂര്യനാഡി സൂര്യപ്രകാശത്തിൽനിന്ന് വിറ്റമിൻ-ഡി ആഗിരണം ചെയ്ത് പാലിലേക്ക് നൽകും. അതുകൊണ്ടാണ് ഇന്ത്യൻ പശുക്കളുടെ പാലിൽ മാത്രം വിറ്റമിൻ-ഡി കാണുന്നത്. വിദേശപശുക്കളിൽ സൂര്യനാഡിയില്ല. ഇളം മഞ്ഞനിറത്തിലുള്ള പാലിൽ സ്വർണത്തിന്റെ അംശം കലർന്നിട്ടുണ്ട്. എന്നാൽ വിദേശ പശുക്കളുടെ പാലിൽ സ്വർണാംശം കാണുന്നില്ലെന്നും പഠനരേഖ വ്യക്തമാക്കുന്നു. അക്ഷരത്തെറ്റുകൾ ഏറെ മലയാളത്തിലുള്ള റഫറൻസ് രേഖ അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. രാഷ്ട്രീയ കാമധേനു ആയോഗ് എന്നതിനുപകരം ഒരിടത്ത് തലക്കെട്ട് നൽകിയിരിക്കുന്നത് രാഷ്ട്രീയ 'കറവധേനു' ആയോഗ് എന്നാണ്. Content Highlights:Cow Science Exam Postponed
from mathrubhumi.latestnews.rssfeed https://ift.tt/3sfeygD
via
IFTTT
No comments:
Post a Comment