കോഴിക്കോട്: കോവിഡ് കാലം അടിമുടിമാറ്റിയ മലയാളിയുടെ വീടെന്ന സങ്കല്പവും മാറുന്നു. സമ്പാദ്യം മുഴുവനെടുത്തും കടംവാങ്ങിയും വീട് പണിതിരുന്നവർ എല്ലാം വീടിന് മുടക്കണോയെന്ന് ചിന്തിച്ചുതുടങ്ങി. ആർഭാടത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായിരുന്ന വലിയ വീടുകൾ വിട്ട് ബജറ്റ് വീടുകളിലേക്ക് വിദേശമലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വമാണ് മാറ്റത്തിന് പിന്നിൽ. മുമ്പ് 5000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള വീടുകൾ പണിതിരുന്നവരാണ് 4000 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിലേക്ക് ചുവടു മാറ്റിയിരിക്കുന്നത്. ആഡംബര വീടുകൾക്ക് ഒരു സ്ക്വയർ ഫീറ്റിന് കുറഞ്ഞത് 4000 രൂപയെങ്കിലും വേണം. വീട് പൂർത്തിയാകുമ്പോഴേക്കും രണ്ടുകോടിയെങ്കിലും ചെലവാകും. 1000 മുതൽ 1500 ചതുരശ്ര അടിയുള്ള ബജറ്റ് വീട് 30-35 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാവും. വിദേശത്തെ ജോലി നഷ്ടമായി തിരിച്ചെത്തിയവരും ജോലി ഇനി എത്രകാലം ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തവരുമാണ് ചെലവുചുരുക്കിയുള്ള വീട് നിർമാണത്തിലേക്ക് മാറുന്നത്. വിദേശ മലയാളികളെ കൂടാതെ മറ്റ് രണ്ട് വിഭാഗങ്ങളിൽകൂടി ഈ പുതിയ 'ട്രെൻഡ്' കാണാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് ചെയർമാനും 'ദി എർത്ത്' ഉടമയുമായ ആർക്കിടെക്ട് പി.പി. വിവേക് പറഞ്ഞു. കോവിഡ് കാലത്ത് മുറിക്കകത്ത് തന്നെ ചെലവഴിക്കേണ്ടി വന്നതോടെ ഫ്ളാറ്റുകളിൽ താമസിച്ചിരുന്ന പലരും ചെറുതാണെങ്കിലും ഒരു വീടുണ്ടാക്കാൻ ആലോചിച്ചുതുടങ്ങി. ബെംഗളൂരു, ഡൽഹി തുടങ്ങി വൻനഗരങ്ങളിൽ താമസിച്ചിരുന്നവർ വർക്ക് ഫ്രം ഹോം പതിവായതോടെ നാട്ടിൽ സ്ഥലംവാങ്ങി 20-25 ലക്ഷം രൂപയ്ക്ക് ചെറിയ വീടും ഓഫീസുമെല്ലാം പണിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വീടുകളെക്കുറിച്ചറിയാൻ മുമ്പ് മാസത്തിൽ നാലോ അഞ്ചോ അന്വേഷണങ്ങൾ വന്നിരുന്നത് ഇപ്പോൾ ആഴ്ചയിൽ പത്തുവരെയായെന്ന് കോഴിക്കോട്ടെ 'കോസ്റ്റൽ ട്രെയിൽസ് സ്റ്റുഡിയോ' സാരഥികളായ അശ്വതി മോഹനും ഷെബീബ് റഹ്മാനും പറയുന്നു. പ്രകൃതിയോടിണങ്ങിയ ചെത്തിതേക്കാത്തതും മണ്ണുകൊണ്ടും മൺകട്ടകൾ കൊണ്ടുള്ളതുമായ വീടുകളും കാവിയിട്ട അകത്തളങ്ങളും പലരും തേടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കോവിഡ് മന്ദഗതിയിലാക്കിയ നിർമാണ മേഖലയിൽ ഇത് പുത്തനുണർവുണ്ടാക്കുകയും പ്രാദേശികമായ തൊഴിലവസരങ്ങൾ കൂട്ടിയതായും ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ. മണിശങ്കർ പറഞ്ഞു. കോവിഡ് തന്ന നല്ലകാര്യം ചെറിയ വീടുകളാണഭികാമ്യം എന്ന തിരിച്ചറിവിലേക്ക് മലയാളി മടങ്ങുന്നതിന്റെ സൂചനകൾ കിട്ടിക്കഴിഞ്ഞു. സമ്പാദ്യം മുഴുവൻ വീടുകളിൽ നിക്ഷേപിച്ചാൽ ആപത്തിലേക്കായിരിക്കും എടുത്തു ചാടുന്നതെന്ന അവബോധമുണ്ടായി. ചെറിയതെങ്കിലും ഭംഗിയുള്ളതും കാറ്റും വെളിച്ചവും കിട്ടുന്നതുമായ വീടാണ് വേണ്ടതെന്ന് നമ്മുടെ നാട്ടുകാർ പഠിച്ചു കഴിഞ്ഞു. ആർക്കിടെക്ട് ജി. ശങ്കർ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, തിരുവനന്തപുരം
from mathrubhumi.latestnews.rssfeed https://ift.tt/3cU5JVl
via
IFTTT
No comments:
Post a Comment