ന്യൂഡൽഹി: പുറമേ നിതീഷിനെ ഉയർത്തിക്കാട്ടിയപ്പോഴും 'ബിഹാറിൽ ഇക്കുറി ബി.ജെ.പി മുഖ്യമന്ത്രി' എന്നതായിരുന്നു ബി.ജെ.പി.യുടെ രഹസ്യമുദ്രാവാക്യം. എൻ.ഡി.എ.യിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയായിരുന്നു ബി.ജെ.പി.യുടെ ലക്ഷ്യം. അതിൽ ബി.ജെ.പി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന്റെ വികസനനേട്ടങ്ങളാണ് ബി.ജെ.പി. ഉയർത്തിയത്. ബി.ജെ.പി.യുടെ പ്രചാരണവേദികളിലൊരിടത്തും നിതീഷിന്റെ ചിത്രംപോലും പതിക്കാതിരിക്കാൻ പാർട്ടി നേതൃത്വം ശ്രദ്ധിച്ചിരുന്നു! കോവിഡ്, ലോക്ഡൗൺ, കുടിയേറ്റത്തൊഴിലാളിപ്രശ്നങ്ങൾ എന്നിവയെച്ചൊല്ലി താഴെത്തട്ടിലുള്ള പ്രതിഷേധം ആളിക്കത്തിക്കാൻ പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി.യും ശ്രമിച്ചിരുന്നു. ഇതേച്ചൊല്ലി ബി.ജെ.പി.യും ജെ.ഡി.യു.വും പലവട്ടം ഇടയുകയും ചെയ്തു. സർക്കാർവിരുദ്ധവികാരത്തെ നിതീഷിലേക്ക് കേന്ദ്രീകരിക്കാനും ബി.ജെ.പി.യെ രക്ഷിച്ചെടുക്കാനുമായിരുന്നു പിന്നീട് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ ശ്രദ്ധ. അതിൽ ബി.ജെ.പി.വിജയിച്ചു എന്ന് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. ബി.ജെ.പി.യുടെ ഇരട്ടനേട്ടം ഇതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ബി.ജെ.പി. നേടിയത്. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിക്ക് അന്ത്യമെഴുതുക, ഒരു കാലത്ത് നിതീഷ് എതിർത്തിരുന്ന നരേന്ദ്രമോദിയുടെ സഹായം നിതീഷ് തേടുന്ന സ്ഥിതി ഉണ്ടാക്കുക-രണ്ട് ലക്ഷ്യങ്ങളും തിരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പി.നേടി. 2002-ലെ ഗുജറാത്ത് കലാപകാലം മുതൽ അകന്നു നിൽക്കുകയും 2017-ൽ കൈകോർക്കുകയും ചെയ്ത മോദി-നിതീഷ് ബന്ധത്തിൽ അടുപ്പവും അകൽച്ചയുമുണ്ട്. തന്റെ പ്രതിച്ഛായയും മതേതര പ്രതിച്ഛായയും സംരക്ഷിക്കാനായി നരേന്ദ്രമോദിയോട് അകന്നുനിൽക്കാൻ നിതീഷ് 2002 മുതൽ ശ്രമിച്ചിട്ടുണ്ട്. നിതീഷിന്റെ എതിർപ്പ് മൂലമാണ് 2005-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ബി.ജെ.പി.ക്ക് ഒഴിവാക്കേണ്ടിവന്നത്. മോദി പ്രചാരണത്തിനായി ബിഹാറിലേക്ക് കടക്കരുതെന്നായിരുന്നു നിതീഷിന്റെ നിർബന്ധം. 2010-ൽ ബി.ജെ.പി.ദേശീയ നിർവാഹകസമിതി യോഗത്തിൽ പങ്കെടുക്കാൻ പട്നയിൽ എത്തിയ മോദി അടക്കമുള്ള നേതാക്കൾക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണം അവസാനനിമിഷം പിൻവലിച്ച സംഭവം, കോസി നദിയിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ഗുജറാത്ത് സർക്കാർ നൽകിയ അഞ്ചുകോടി തിരിച്ച് നൽകിയ സംഭവം തുടങ്ങിയവ ബന്ധം വഷളാക്കി. 2013-ൽ പ്രധാനമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി എൻ.ഡി.എ.യിൽ നടന്ന ചർച്ചകളിൽ നിതീഷ് എൽ.കെ. അദ്വാനിയെയാണ് പിന്തുണച്ചത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതോടെ നിതീഷ് എൻ.ഡി.എ. ബന്ധം അവസാനിപ്പിച്ച് ബദ്ധശത്രുവായ ലാലുവിനൊപ്പം കൈേകാർത്ത് മഹാസഖ്യമുണ്ടാക്കി. 2017-ൽ മഹാസഖ്യം വെടിഞ്ഞ് നിതീഷ് എൻ.ഡി.എ.യിൽ മടങ്ങിയെത്തിയെങ്കിലും അത് ബി.ജെ.പി.ക്കും ജെ.ഡി.യു.വിനും അനിവാര്യമായ ഒരു താത്കാലിക സംവിധാനമെന്നതിനപ്പുറം രാഷ്ട്രീയ ബന്ധമായി വളർന്നില്ല. നിതീഷിനോടുള്ള വിദ്വേഷത്തിന്റെ കനലുകൾ ബി.ജെ.പി തിരഞ്ഞെടുപ്പുരംഗത്ത് പുറത്തെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/36lDQAB
via
IFTTT
No comments:
Post a Comment