ന്യൂഡൽഹി: നിതീഷിനെ വീഴ്ത്തുക എന്ന ഒരൊറ്റ അജൻഡയേ ഉണ്ടായിരുന്നുള്ളൂ ചിരാഗ് പാസ്വാന്. അതിനിടയിൽ സ്വന്തം പാർട്ടിയായ ലോക്ജനശക്തി പാർട്ടിയുടെ (എൽ.ജെ.പി.) ജയമോ തോൽവിയോ അദ്ദേഹത്തിന്റെ ലക്ഷ്യമായില്ല. നിതീഷിനെ പൂർണമായി വീഴ്ത്തിയില്ലെങ്കിലും ജെ.ഡി.യു.വിന്റെ സീറ്റെണ്ണം കുറയ്ക്കുന്നതിനും എൻ.ഡി.എ.യിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി.യെ വളർത്തുന്നതിനും ചിരാഗിന്റെ നീക്കങ്ങൾക്കായി. ഒരു എം.എൽ.എ. യെ മാത്രമാണ് നിയമസഭയിലേക്കയക്കാൻ ചിരാഗിനു കഴിഞ്ഞത്. എങ്കിലും പ്രഖ്യാപിത ലക്ഷ്യമായ നിതീഷിനെ ക്ഷീണിപ്പിക്കുക എന്ന ദൗത്യത്തിൽ ഒരളവുവരെ വിജയിക്കുകയും ചെയ്തു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിരിമുറുക്കമേറ്റിയത് ചിരാഗിന്റെ തന്ത്രങ്ങളായിരുന്നു. രാം വിലാസ് പാസ്വാനും നിതീഷ് കുമാറും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നു എന്നത് യാഥാർഥ്യമാണ്. ബിഹാറിൽ തനിക്ക് ഒരു പരിധിക്കപ്പുറം വളരാൻ കഴിയാതിരുന്നതിനും മുഖ്യമന്ത്രിപദമോഹം സാക്ഷാത്കരിക്കാൻ കഴിയാതിരുന്നതിനും നിതീഷാണ് തടസ്സമെന്ന് പാസ്വാൻ തിരിച്ചറിഞ്ഞിരുന്നു. സമാന ചിന്താഗതി ബി.ജെ.പി.ക്കുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ബി.ജെ.പി.ക്ക് വളരാൻ നിതീഷ് ക്ഷീണിക്കേണ്ടത് അനിവാര്യമായിരുന്നു. അതിനാൽ ബി.ജെ.പി.യും പാസ്വാനും കൂടി കൈകോർത്താണ് തുടക്കംമുതൽ നീങ്ങിയത്. സീറ്റ് ചർച്ചയിൽ പാസ്വാൻ ഇടഞ്ഞതും ചിരാഗ് പാസ്വാൻ ബിഹാറിലെ എൻ.ഡി.എ. വിട്ടതും ബി.ജെ.പി.യുടെ ആശിർവാദത്തോടെയാണ്. അപ്പോഴും എൽ.ജെ.പി.യെ ദേശീയതലത്തിൽ എൻ.ഡി.എ.യിൽ നിലനിർത്താൻ ബി.ജെ.പി. ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പിനുമുമ്പേ പാസ്വാൻ അന്തരിച്ചതോടെ ചിരാഗ് എൽ.ജെ.പി.യെ നയിക്കാനിറങ്ങി. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയില്ലെങ്കിലും അച്ഛൻ പകർന്നുകൊടുത്ത രാഷ്ട്രീയചടുലത ചിരാഗ് പുറത്തെടുത്തു. തുടക്കത്തിൽത്തന്നെ ബി.ജെ.പി.യുടെയും ചിരാഗിന്റെയും തന്ത്രത്തിന്റെ സൂചന നിതീഷിനു മനസ്സിലായി. തന്നെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് നിതീഷ് പിടിവാശി പിടിച്ചു. ബി.ജെ.പി. ആ പ്രഖ്യാപനം നടത്തിയെങ്കിലും അണിയറയിൽ ചിരാഗിന് കൈകൊടുത്തു. ചിരാഗിനെ തള്ളിപ്പറയണമെന്ന് നിതീഷ് ആവശ്യപ്പെട്ടപ്പോൾ ചിരാഗിന് നോവാതെ ബി.ജെ.പി. നേതാക്കൾ പ്രസ്താവനകൾ നടത്തി. ഇത് ജെ.ഡി.യു. മുഖവിലയ്ക്കെടുത്തില്ല. ജെ.ഡി.യു.വുമായി സീറ്റ് പങ്കിട്ടപ്പോൾ മണ്ഡലം നഷ്ടമായ 25 ബി.ജെ.പി. സ്ഥാനാർഥികൾക്ക് എൽ.ജെ.പി.യുടെ ടിക്കറ്റ് നൽകിയതും നിതീഷിനെ ചൊടിപ്പിച്ചു. പക്ഷേ, അപ്പോഴേക്ക് പ്രതികരിക്കാൻ കഴിയാത്ത നിലയിലേക്ക് നിതീഷ് വീണുപോയി. ബി.ജെ.പി.യെയും തേജസ്വിയെയും വിമർശിക്കാതെ നിതീഷിനെ മാത്രം ലക്ഷ്യമിട്ടായിരുന്നു ചിരാഗിന്റെ പ്രചാരണം. ജെ.ഡി.യു. മത്സരിക്കുന്ന 135 മണ്ഡലങ്ങളിൽ എൽ.ജെ.പി. സ്ഥാനാർഥികളെ ഇറക്കി. ത്രികോണ മത്സരത്തിൽ നിതീഷിന് നഷ്ടമുണ്ടാകണമെന്നായിരുന്നു ചിരാഗിന്റെ കണക്കുകൂട്ടൽ. ദളിത്-സവർണ സമവാക്യവും ഇതിനായി സൃഷ്ടിച്ചു. ഇതിലൂടെ സ്വന്തം സീറ്റെണ്ണം കൂടിയില്ലെങ്കിലും നിതീഷിന്റെ സീറ്റെണ്ണം കുറയ്ക്കാൻ ചിരാഗിന് സാധിച്ചു. ബി.ജെ.പി.യുടെ കണക്കുകൂട്ടൽ പിഴച്ചില്ല.
from mathrubhumi.latestnews.rssfeed https://ift.tt/35iXpu3
via
IFTTT
No comments:
Post a Comment