ന്യൂഡൽഹി: അഞ്ചുവർഷംമുമ്പ് കാണാതായ ഏഴു വയസ്സുകാരനെത്തേടി ബംഗാളിലെ രണ്ടു നദികൾ സാഹസികമായി സീമ ഠാക്കയെന്ന പോലീസുകാരി മുറിച്ചുകടന്നു. ലക്ഷ്യം വിജയകരമായി നിറവേറ്റിയ സീമ പിന്നീടും, കാണാതായ ഒട്ടേറെ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ അരികിലെത്തിച്ചു. ഒന്നോ രണ്ടോ അല്ല, മൂന്നുമാസത്തിനിടെ 76 കുട്ടികളെ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബാദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സീമ ഠാക്കയിലെ സാഹസികയായ അന്വേഷകയെ അധികൃതരും 'കണ്ടു'. മികവുറ്റ പ്രവർത്തനത്തിനുള്ള അംഗീകരമായി അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടറായി പ്രമോഷൻ നൽകാനായിരുന്നു തീരുമാനം. കാണാതാവുന്ന 14 വയസ്സിൽ താഴെയുള്ള അമ്പതോ അതിൽ അധികമോ കുട്ടികളെ ഒരു വർഷത്തിനുള്ളിൽ കണ്ടെത്തുന്ന കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ്കോൺസ്റ്റബിളിന് നേരിട്ട് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതി 2020 ഓഗസ്റ്റ് അഞ്ചിന് ഡൽഹി പോലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ പ്രഖ്യാപിച്ചിരുന്നു. പദ്ധതിപ്രകാരം നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥയാണ് സീമ. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ഇവർ കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഭാഗ്പത് സ്വദേശിനിയാണ്. ഡൽഹിയിലെ രോഹിണി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിളാണ് ഭർത്താവ്. എട്ടു വയസ്സുള്ള മകനുമുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചതിനെക്കുറിച്ച് സീമയുടെ പ്രതികരണം ഇങ്ങനെ. “എന്റെ ഭർത്താവിനെക്കാളും ഉയർന്ന റാങ്കിലാണ് ഞാനിപ്പോൾ. എന്റെ ബന്ധുക്കളെല്ലാം ഇക്കാര്യം പറഞ്ഞ് കളിയാക്കുന്നു'' 2006-ലാണ് കോൺസ്റ്റബിളായി ചേർന്നത്. അഞ്ചുവർഷത്തിനുശേഷം വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഹെഡ്കോൺസ്റ്റബിളായി. തുടർന്ന് തെക്കുകിഴക്കൻ ഡൽഹി, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ പ്രവർത്തിച്ചശേഷമാണ് സമയ്പുർ ബാദ്ലിയിൽ എത്തിയത്. ഇതിനകം ബോളിവുഡ് നടി റിച്ച ഛഡ്ഡ, ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ പർവീൺ കസ്വാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സീമയുടെ സേവനത്തിന് കൈയടിയുമായി രംഗത്തുവന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36XUlTQ
via
IFTTT
No comments:
Post a Comment