തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഏജൻസികൾ സമ്മർദംചെലുത്തുന്നുവെന്ന് പ്രതി സ്വപ്നാ സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം വിവാദത്തിൽ. ജയിലധികൃതർ നടത്തിയ അന്വേഷണത്തിൽ ശബ്ദം തന്റേതാണെന്ന് സ്വപ്ന സ്ഥിരീകരിച്ചു. എന്നാൽ, ആരുമായി, എവിടെെവച്ച് സംസാരിച്ചതാണെന്ന് ഓർമയില്ലെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഒരു ഓൺലൈൻ പോർട്ടലിലൂടെ സന്ദേശം പ്രചരിച്ചത്. ഇതോടെ, ജയിൽവകുപ്പ് ദക്ഷിണമേഖലാ ഡി.ഐ.ജി. അജയകുമാർ അട്ടക്കുളങ്ങര വനിതാജയിലിലെത്തി സ്വപ്നയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ജയിലിനുള്ളിൽനിന്ന് ഇത്തരമൊരു ശബ്ദസന്ദേശം പുറത്തുപോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഡിറ്റുചെയ്ത ഭാഗമാണ് പ്രചരിക്കുന്നത്. സ്വപ്ന അട്ടക്കുളങ്ങരയിലെത്തിയശേഷം വിവിധ അന്വേഷണ ഏജൻസികൾ ജയിലിലെത്തി ചോദ്യംചെയ്തിരുന്നു. അപ്പോഴൊക്കെ ജയിലധികൃതരുടെ സാന്നിധ്യമുണ്ടായിരുന്നു. ശബ്ദം റെക്കോഡ്ചെയ്തത് സ്വപ്ന കസ്റ്റഡിയിലായിരുന്ന സമയത്താണോയെന്ന സംശയവുമുണ്ട്. അട്ടക്കുളങ്ങര ജയിലിലെത്തിയശേഷം സ്വപ്ന ഒരുതവണ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അന്വേഷണസാധ്യതയില്ല സന്ദേശത്തിന്റെ നിജസ്ഥിതി, മാധ്യമത്തിനുലഭിക്കാനുണ്ടായ സാഹചര്യം, റെക്കോഡ്ചെയ്ത സ്ഥലം, തീയതി, സമയം, ആര് തുടങ്ങിയവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയിൽമേധാവി ഋഷിരാജ് സിങ് പോലീസ് മേധാവിക്ക് കത്തുനൽകി. എന്നാൽ, ശബ്ദരേഖ കൃത്രിമമല്ലെന്ന വിലയിരുത്തലിൽ അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. എങ്കിലും നിയമോപദേശം തേടും. സ്വപ്നയുടേത് എന്നപേരിലെ സന്ദേശം 'ഒരുകാരണവശാലും ആറാം തീയതിയിലെ സ്റ്റേറ്റ്മെന്റ് വായിക്കാൻ തന്നില്ല. പെട്ടെന്നുപെട്ടെന്ന് സ്ക്രോൾചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞു. എന്റെ വക്കീൽ പറഞ്ഞത്, കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റെന്ന് പറഞ്ഞാൽ... ഞാൻ ശിവശങ്കറിന്റെകൂടെ യു.എ.ഇ.യിൽ പോയി സി.എമ്മിനുവേണ്ടി ഫിനാൻഷ്യൽ നെഗോഷ്യേഷൻസ് ചെയ്തിട്ടുണ്ടെന്ന്. എന്നോട് അത് ഏറ്റുപറയാനാണ് പറയുന്നത്, മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അതുചെയ്യില്ലെന്നുപറഞ്ഞപ്പോൾ, ഇനിയവർ ചിലപ്പോൾ ജയിലിൽവരും വീണ്ടും എന്നുപറഞ്ഞ് അവർ ഒരുപാട് ഫോഴ്സ് ചെയ്തു. പക്ഷേ, കോടതിയിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കിയത് കൊണ്ടേ...' സ്റ്റിങ് ഓപ്പറേഷനെന്ന് സംശയം കൊച്ചി: ശബ്ദരേഖാ സംഭവത്തിൽ ഓൺലൈൻ വാർത്താപോർട്ടലിനെതിരേ ഇ.ഡി. നടപടിയെടുത്തേക്കും. ശബ്ദരേഖയിൽ എവിടെയും 'ഇ.ഡി.' എന്ന് സ്വപ്ന പറയുന്നില്ല. പക്ഷേ, ഇ.ഡി.ക്കെതിരേയാണ് സ്വപ്ന പറഞ്ഞതെന്ന രീതിയിലാണ് വാർത്ത നൽകിയത്. സംസാരം സ്റ്റിങ് ഓപ്പറേഷനിലൂടെ റെക്കോഡ് ചെയ്തതാണെന്ന് ഇ.ഡി. സംശയിക്കുന്നു. ആരോപണപ്രത്യാരോപണങ്ങൾ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയും പരസ്പരം സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള തിരക്കഥയുടെ ഭാഗമാണെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരൻറെ ആരോപണം. മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ പ്രതികളിൽ സമ്മർദംചെലുത്തിയെന്നാണ് ശബ്ദരേഖയിൽ വ്യക്തമാകുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സർക്കാരിനെ അട്ടിമറിക്കാനാണിതെന്നും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/36U86m7
via
IFTTT
No comments:
Post a Comment