കൊച്ചി: വിജിലൻസ് അറസ്റ്റിന് പിന്നാലെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റും വന്നേക്കും. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ 29-ന് ഇ.ഡി. കൊച്ചി ഓഫീസിൽ ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴികൾ വിലയിരുത്തി വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി. നൽകുന്ന സൂചന. പാലാരിവട്ടം പാലം നിർമാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പത്തുകോടി രൂപ വാർഷിക പ്രചാരണ കാമ്പയിൻ വഴി ചന്ദ്രികയ്ക്ക് കിട്ടിയതാണെന്നും താൻ നൽകിയതല്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് വിജിലൻസിനും ഇ.ഡി.ക്കും നൽകിയ മൊഴി. ചന്ദ്രിക മാനേജ്മെന്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. പണമിടപാട് അറിഞ്ഞ ആദായനികുതി വകുപ്പ് ചന്ദ്രികയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. നോട്ടുനിരോധന സമയത്തായിരുന്നു ഇടപാടെന്നതിനാലും ചന്ദ്രിക നഷ്ടത്തിലായതിനാലും ആദായനികുതി അടയ്ക്കാൻ സാവകാശം ലഭിച്ചില്ല. പകരം 2.02 കോടി രൂപ അടച്ചാണ് അക്കൗണ്ട് പുനരാരംഭിച്ചത്. ഇതായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം. എന്നാൽ, വിജിലൻസും ഇ.ഡി.യും പറയുന്നത് ഇത് കള്ളപ്പണമാണെന്നാണ്. ഇതാണ് ആദായനികുതി വകുപ്പ് നിശ്ചയിച്ച പിഴയടച്ചതിന് പിന്നിലെന്നുമാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. എന്നാൽ, ഇബ്രാഹിംകുഞ്ഞ് ഇത് സമ്മതിച്ചിട്ടില്ല. ഇതുസംബന്ധിച്ച രേഖകൾ ആദായനികുതിവകുപ്പ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റുചെയ്യാൻ തെളിവുകൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ഇ.ഡി. ഹൈക്കോടതി നിർദേശമുള്ളതിനാൽ വിജിലൻസ് കണ്ടെടുത്ത രേഖകൾ ഇ.ഡിക്ക് കൈമാറും. ഇതുകൂടി പരിശോധിച്ചശേഷമാവും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/392jP4S
via
IFTTT
No comments:
Post a Comment