പാലക്കാട്: 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷൊര്‍ണൂരില്‍ സി.പി.എമ്മിനുവേണ്ടി അങ്കംനയിക്കാന്‍ എം.ആര്‍. മുരളി. നേതൃത്വത്തോട് തെറ്റി പാര്‍ട്ടി വിടുകയും സ്വന്തം സംഘടനയുണ്ടാക്കി പാര്‍ട്ടിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയും ചെയ്ത ഒരാള്‍ തിരിച്ചെത്തി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്നത് സി.പി.എം രാഷ്ട്രീയത്തില്‍ അപൂര്‍വമാകും. ചേരിപ്പോര് രൂക്ഷമാവുകയും ബി.ജെ.പി. വളര്‍ച്ച പ്രകടമാവുകയും ചെയ്ത ഷൊര്‍ണൂര്‍ നഗരസഭയില്‍ മുരളിയെ ഇറക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.
സി.പി.എം. സ്ഥാനാര്‍ഥിയായി മുരളിയുടെ അവസാന മത്സരം 2005 ല്‍ ഷൊര്‍ണൂര്‍ നഗരസഭയിലേക്കാണ്. അന്നു വിജയിച്ച് നഗരസഭാ ചെയര്‍മാനായി. ശേഷം പാര്‍ട്ടി വിട്ട് ജെ.വി.എസിനു രൂപംനല്‍കി. സി.പി.എം. ടിക്കറ്റില്‍ ലഭിച്ച സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും കൗണ്‍സിലര്‍. 2010 ലും സ്വന്തം സംഘടനയില്‍നിന്നു ജയിച്ച് യു.ഡി.എഫ്. പിന്തുണയോടെ നഗരസഭ ചെയര്‍മാന്‍.
ടി.പി. ചന്ദ്രശേഖരന്‍ ചെയര്‍മാനും മുരളി സെക്രട്ടറിയുമായാണ് സംസ്ഥാനത്തെ സി.പി.എം. വിമതരുടെ പൊതുവേദിയായി ഇടതുപക്ഷ ഏകോപനസമിതിരൂപപ്പെട്ടത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിലും മുരളി പാര്‍ട്ടിക്കു വെല്ലുവിളി ഉയര്‍ത്തി. പാലക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇരുപതിനായിരത്തിലധികം വോട്ട് നേടി. അത്തവണ സി.പി.എം. സ്ഥാനാര്‍ഥി എം.ബി. രാജേഷ് ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്.
എം.ആര്‍. മുരളിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കുളപ്പുള്ളി മേഖലയിലെ വാര്‍ഡുകള്‍ 2015ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തുവാരി. 2010 ല്‍ മുരളി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച വാര്‍ഡും അതില്‍ ഉള്‍പ്പെടും. നഗരസഭയിലെ ഏഴു വാര്‍ഡുകള്‍ സ്വന്തമാക്കിയ ബി.ജെ.പി. പലേടത്തും രണ്ടാംസ്ഥാനത്തും വന്നു. നിലവില്‍ സി.പി.എം. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ചേരിതിരിവ് പ്രകടമാണ്. മുരളി വരുന്നതോടെ ഇതു നിയന്ത്രിക്കാനാവുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് മുരളി പുറത്തുപോകുന്നത്. അതേ പദവിയിലേക്കാണു തിരിച്ചെത്തിയതും. വിമതനായി നിന്ന കാലയളവില്‍ രണ്ടു തവണ വധശ്രമമുണ്ടായി. മുരളി പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ഒപ്പം സി.പി.എം. വിട്ട വലിയൊരു വിഭാഗം ഇപ്പോഴും പാര്‍ട്ടിയോട് അടുത്തിട്ടില്ല.
from mangalam.com https://ift.tt/36heaoP
via IFTTT
No comments:
Post a Comment