തിരുവനന്തപുരം: പാലാ മണ്ഡലം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുതന്നെ നൽകാമെന്ന് സി.പി.എമ്മിന്റെ ഉറപ്പ്. ഇക്കാര്യം അനൗപചാരികമായി ജോസ് കെ. മാണിയെ സി.പി.എം. നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടൻ എൽ.ഡി.എഫ്. ചർച്ചചെയ്യില്ല.കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കിൽ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും. അടുത്ത എൽ.ഡി.എഫ്. യോഗത്തിൽത്തന്നെ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കണമെന്നാണ് സി.പി.എം. നിലപാട്. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്.കേരള കോൺഗ്രസിന് നൽകാവുന്നതും അവരുടെ പിന്തുണ ലഭിച്ചാൽ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാർഡുകളുടെ സ്ഥിതി സി.പി.എം. ജില്ലാതലത്തിൽ പരിശോധിക്കുന്നുണ്ട്. മധ്യകേരളത്തിലും വടക്കൻകേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എൽ.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച സീറ്റ് പങ്കാളിത്തം കേരള കോൺഗ്രസിന് ഉറപ്പാക്കും. സി.പി.ഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സി.പി.എം. തീരുമാനം. ഇതിനായി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രിക്കു പങ്കെടുക്കാൻ കഴിയാത്തതാണ് മാറ്റിവെക്കാനുള്ള ഒരു കാരണം. 21-ന് സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് ചേരുന്നുണ്ട്. ഇതിൽ തീരുമാനമെടുത്തശേഷം പാർട്ടി നിലപാട് വ്യക്തമാക്കാമെന്നാണ് കാനം രാജേന്ദ്രൻ അറിയിച്ചത്. ഇതും കൂടിക്കാഴ്ച മാറ്റാൻ കാരണമാണ്.എൻ.സി.പി.ക്ക് പ്രശ്‌നമുണ്ടാകില്ല -കോടിയേരിഏതു സീറ്റുകളിൽ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോൾ ഉറപ്പുപറയാനാകില്ല. മത്സരിച്ചതും വിജയിച്ചതുമായ സീറ്റുകൾ ഘടകകക്ഷികൾക്കും മത്സരിച്ചവർക്കുമെല്ലാം നൽകുന്ന സ്ഥിതിയുണ്ട്. പുതിയ പാർട്ടികൾ എത്തുമ്പോൾ അവർക്ക് സീറ്റ് നൽകേണ്ടിവരും. സി.പി.എം. മത്സരിക്കുന്ന സീറ്റുകൾ ഏതൊക്കെയാണെന്നുപോലും ഇപ്പോൾ വ്യക്തമല്ലല്ലോ. സി.പി.എമ്മിന്റെ സീറ്റുകളും വിട്ടുകൊടുക്കേണ്ടിവരും. കേരള കോൺഗ്രസിന്റെ വരവിൽ ഒരു പ്രശ്നവുമില്ലെന്ന് എൻ.സി.പി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റിന്റെ കാര്യവും അവർകൂടി അംഗമായ മുന്നണിയാണ് തീരുമാനിക്കുക. അപ്പോൾ അതിലും പ്രശ്നമുണ്ടാകില്ല. പ്രശ്നങ്ങൾ ചർച്ചചെയ്ത് തീർക്കാൻ കഴിവുള്ളതുകൊണ്ടാണ് എൽ.ഡി.എഫ്. ഒരു മുന്നണിയായി തുടരുന്നത് -കോടിയേരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2H9XqHf
via
IFTTT
No comments:
Post a Comment