ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ആയുർവേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ-നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്‌വർധൻ പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ സാന്നിധ്യത്തിൽ വെർച്വലായാണ് പ്രകാശനം നടത്തിയത്. ആധുനികകാലത്തും പരമ്പരാഗത വിജ്ഞാനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നതാണ് മാർഗരേഖയെന്ന് മന്ത്രി ഹർഷ് വർധൻ പറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തുന്നതുവരെ ആയുർവേദത്തിന് അർഹമായ ശ്രദ്ധ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ കൈകാര്യംചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാർഗരേഖയിൽ പറയുന്നത്. വൈറസിനെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാർഗരേഖ എടുത്തുപറയുന്നു. അശ്വഗന്ധ, ഗുളുചി, ഗണ വടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിന് ഗുണം ചെയ്യുന്നതാണ്. ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും മാർഗരേഖ നിർദേശിക്കുന്നു. ചെറിയതോതിൽ രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോൾ തുടരേണ്ട കാര്യങ്ങളും മാർഗരേഖയിൽ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാൻ ആയുഷ് പ്രാക്ടീഷണർമാർക്ക് രോഗികളോട് നിർദേശിക്കാമെന്നും നടപടിക്രമത്തിൽ പറയുന്നു.ലഘുവായ ലക്ഷണങ്ങളുള്ളവർ മഞ്ഞളും ഉപ്പും ചൂടുവെള്ളത്തിൽ ചേർത്ത് വായിൽക്കൊള്ളുക, ത്രിഫല ചേർത്ത് വെള്ളം തിളപ്പിച്ച് വായിൽക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിർദേശിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി എസ്. രാജേഷ് ഭൂഷൺ, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കഠോച്, ആയുഷ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/30I3HR7
via
IFTTT
No comments:
Post a Comment