പാലക്കാട്: നാടിന്റെ കണ്ണുനനയിച്ച കഞ്ചിക്കോട് ചെല്ലങ്കാവ് കോളനിയിലെ കുരുന്നുകൾക്ക് ഇനി കരുതലിന്റെ സ്പർശം. നിനച്ചിരിക്കാതെ ജീവിതത്തിൽ അശരണരായ രണ്ട് കുഞ്ഞാങ്ങളമാർക്കും അരുമപ്പെങ്ങൾക്കുമാണ് സംരക്ഷണമൊരുങ്ങുന്നത്. വ്യാജമദ്യം കഴിച്ചുമരിച്ച ശിവന്റെ മൂന്ന് മക്കൾക്കും സംരക്ഷണമേർപ്പെടുത്താൻ ചൊവ്വാഴ്ചചേർന്ന പാലക്കാട് ശിശുക്ഷേമസമിതി (സി.ഡബ്ള്യു.സി.) യോഗം തീരുമാനിച്ചു. കുട്ടികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രവും വാർത്തയും ചൊവ്വാഴ്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒട്ടേറെ വായനക്കാർ ചൊവ്വാഴ്ച രാവിലെമുതൽ മാതൃഭൂമി ഓഫീസുകളിലേക്ക് സഹായവാഗ്ദാനവുമായി വിളിച്ചു. അമ്മ രണ്ടുവർഷംമുമ്പ് വീടുവിട്ടിറങ്ങിയതോടെ കുഞ്ഞുങ്ങൾ ശിവന്റെ സംരക്ഷണയിലായിരുന്നു. കൂലിപ്പണിക്കാരനായ ശിവൻ അതിരാവിലെ പണിക്കുപോയി വൈകീട്ട് തിരിച്ചുവരുന്നതുവരെ പന്ത്രണ്ടുകാരനായ മൂത്തമകനായിരുന്നു കുടുംബനാഥൻ. അയൽപക്കക്കാരുടെ സുമനസ്സുകൊണ്ടാണ് ഇവർ പലപ്പോഴും വിശപ്പടക്കിയിരുന്നത്. പട്ടികവർഗ വികസനവകുപ്പ്, ചൈൽഡ് ഡെവ്‌ലപ്‌മെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, സി.ഡബ്ള്യു.സി. എന്നിവ ചെല്ലങ്കാവിലെ ദുരന്തവാർത്തയറിഞ്ഞ് ഇടപെട്ടു. ഊരുമൂപ്പൻ വിശ്വനാഥനുമായി സംസാരിച്ചിരുന്നുവെന്നും ശിവന്റെ മരണാനന്തരച്ചടങ്ങുകൾ പൂർത്തിയാവുന്നമുറയ്ക്ക് കുട്ടികളെ സൗകര്യപ്രദമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ട്രൈബൽ ഡെവ്‌ലപ്മെന്റ് ഓഫീസർ എം. മല്ലിക പറഞ്ഞു. സ്കൂൾ തുറക്കുന്നതോടെ ഇവരുടെ വകുപ്പിന്റെ ഹോസ്റ്റലുകളിലേക്ക് മാറ്റും.സംസ്ഥാനസർക്കാരിന്റെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും നടപടിയുണ്ടാകും. വാർത്ത കണ്ടതിനെത്തുടർന്ന് ഗവ. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കൂട്ടായ്മ, തൃശ്ശൂർ ആസ്ഥാനമായ മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റ്, മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയവയും ബന്ധപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/31tPHLb
via
IFTTT
No comments:
Post a Comment