ന്യൂഡൽഹി: ‘കൃഷിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ നടത്തിയ ട്രാക്ടർ യാത്ര വൻ വിജയമായതോടെ നാലു സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വംകൂടി റാലിക്കെത്തണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. ചൊവ്വാഴ്ച രാത്രി കുരുക്ഷേത്രയിൽ സമാപിച്ച യാത്ര വൻ വിജയമായിരുന്നെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. രാജസ്ഥാൻ, ഛത്തീസ്ഗഢ്, കർണാടക, ഗുജറാത്ത് സംസ്ഥാനഘടകങ്ങളാണ് കർഷകറാലിയിൽ പങ്കെടുക്കാൻ രാഹുലിനോടാവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‘മാതൃഭൂമി’യോടു പറഞ്ഞു. പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 14-ന് രണ്ടു കോടി കർഷകർ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് നൽകുന്നതിനു മുന്നോടിയായി ഡൽഹിയിൽ റാലി നടത്തുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഹാഥ്‌റസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രചാരണങ്ങളും ഇതിനൊപ്പം നടത്താൻ ആലോചനയുണ്ട്. കാർഷിക നിയമങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാർ തീരുമാനിച്ചു. കാർഷിക നിയമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമാവാൻ ഛത്തീസ്ഗഢ് ഒരുങ്ങുന്നത്. നേരത്തേ കോൺഗ്രസ് എം.പി. ടി.എൻ. പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ജീവിതോദ്ദേശ്യം വിവിധ വിശ്വാസങ്ങളിലുള്ളവരെ ഒന്നിപ്പിക്കൽ -രാഹുൽതന്റെ ജീവിതോദ്ദേശ്യം വിവിധ വിശ്വാസങ്ങൾ പുലർത്തുന്ന ജനങ്ങളെ ഒന്നിപ്പിക്കലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നൊബേൽ സമ്മാന ജേതാവായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയുള്ള വിമർശനത്തോട് യോജിച്ചുകൊണ്ടാണ് രാഹുൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്. വാണിജ്യ, വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ ഫിക്കി നടത്തിയ വെബിനാറിൽ വിഭജനത്തിന്റെ രാഷ്ട്രീയം മോദി ഉപേക്ഷിക്കണമെന്ന് സ്റ്റിഗ്‌ളിറ്റ്‌സ് ഉപദേശിച്ചിരുന്നു. മോദി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതും ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും എതിരാളികളാക്കുന്നതും മറ്റെന്തൊക്കെ സംഭവിച്ചാലും രാജ്യത്തെ എന്നേക്കുമായി ദുർബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു പങ്കുവെച്ചാണ് രാഹുലിന്റെ കുറിപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/33ERq1V
via
IFTTT
No comments:
Post a Comment