തിരുവനന്തപുരം: വരച്ചിട്ട കളത്തിലൂടെ വരികളൊപ്പിച്ച് നടക്കുന്ന സിവിൽസർവീസ് ഉദ്യോഗസ്ഥനായിരുന്നില്ല ഒരിക്കലും എം. ശിവശങ്കർ. ഏറ്റെടുക്കുന്ന ജോലിയിൽ അത്രമേൽ ആത്മവിശ്വാസം. ചട്ടങ്ങളുടെ കുരുക്കിനെ ഭയപ്പെടാതെ എടുക്കുന്ന തീരുമാനങ്ങൾ. ജോലിയിൽ സമയം അദ്ദേഹത്തെയല്ല, അദ്ദേഹം സമയത്തെയാണ് നിയന്ത്രിച്ചത്. പിണറായി വിജയനെന്ന രാഷ്ട്രീയനേതാവിന്റെ 'ഗുഡ് ബുക്കി'ലേക്ക് ആ പേര് പതിഞ്ഞതിന് ഇതൊക്കെത്തന്നെയാണ് കാരണം. 2016 മേയ് 25-നാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അന്ന് രാവിലെ പിണറായി, ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ കാണാനായി രാജ്ഭവനിലെത്തി. മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിനായിരുന്നു ഇത്. കൂടെയുണ്ടായത് എം. ശിവശങ്കർ. ഗവർണർക്കുള്ള കത്തും മന്ത്രിമാരുടെ പട്ടികയും നൽകാൻ ഒരുങ്ങുമ്പോഴാണ്, ആ കത്തെടുക്കാൻ ശിവശങ്കർ മറുന്നപോയ കാര്യം അറിയുന്നത്. കാർക്കശ്യത്തിൽനിന്ന് സമവായത്തിലേക്ക് പിണറായി പരുവപ്പെട്ട് തുടങ്ങിയിട്ടില്ലാത്ത കാലമാണത്. പക്ഷേ, ശിവശങ്കറിന്റെ 'മറവി' അറിഞ്ഞതോടെ പിണറായിയും ഗവർണറും ചിരിച്ചു. സെക്രട്ടേറിയറ്റിലേക്ക് തിരിച്ചുപാഞ്ഞ ശിവശങ്കർ മിനിറ്റുകൾക്കകം കത്തുമായി തിരിച്ചെത്തി. എല്ലാം ശുഭം. വാക്കിലോ നോക്കിലെ ഒരതൃപ്തിപോലും പിണറായി പ്രകടിപ്പിച്ചില്ല. അത്രയേറെ വിശ്വാസം ആ ഉദ്യോഗസ്ഥനിൽ അദ്ദേഹം പുലർത്തിയിരുന്നു. നടന്നുകയറിയ പടികൾ പറയുന്നകാര്യങ്ങൾക്ക് വ്യക്തതയും അത് ബോധ്യപ്പെടുത്താനുള്ള വിശദീകരണവുമാണ് ശിവശങ്കറിന്റെ നേതൃപാടവമെന്നാണ് കൂടെയുള്ളവർ പറയുന്നത്. എന്നാൽ, തിരുത്തലുകൾക്ക് ചെവികൊടുക്കാനുള്ള വൈമനസ്യം അദ്ദേഹത്തിന്റെ പോരായ്മയുമായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ടാംറാങ്കോടെയാണ് ശിവശങ്കർ ജയിച്ചത്. തുടർന്ന് പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽ ബി.ടെക്കിന് ചേർന്നു. രാഷ്ട്രീയം തലയ്ക്കുപിടിച്ചുള്ള സംഘടനാപ്രവർത്തകനായിരുന്നില്ലെങ്കിലും കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് ഗുജറാത്തിലെ 'ഇർമ'യിൽനിന്ന് റൂറൽ മാനേജ്മെന്റിൽ പി.ജി.ഡിപ്ലോമ നേടി. പഠനത്തിനുശേഷം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് സർക്കാർ സർവീസിൽ ഡെപ്യുട്ടി കളക്ടറായി നിയമനം കിട്ടി. 1995-ൽ കൺഫേഡ് ഐ.എ.എസ്. ലഭിച്ചു. എല്ലായിടത്തും അദ്ദേഹത്തിന്റെ 'ടെക്കി' മനസ്സ് പ്രകടമായിരുന്നു. അദ്ദേഹം പൊതുവിദ്യാഭ്യാസ ഡയറക്ടറായ കാലത്താണ് ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാവരും അംഗീകരിച്ച അധ്യാപക പാക്കേജും എയ്ഡഡ് നിയമനത്തിന് സർക്കാർ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയും വന്നത് അക്കാലത്താണ്. 'അക്ഷയ കേന്ദ്ര'ങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ വേരുപിടിപ്പിച്ചത് ശിവശങ്കർ അവിടത്തെ കളക്ടറായപ്പോഴാണ്. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഒപ്പുവെച്ചു. ഇതാണ് സംസ്ഥാനത്തെ പവർകട്ട് ഒഴിവാകാനുള്ള പ്രധാനഘടകമായത്. പരിധിവിട്ട അധികാരം; അടിത്തെറ്റിയ വീഴ്ച ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായതോടെ എം. ശിവശങ്കർ അധികാരകേന്ദ്രമായി മാറി. കരുത്തനായ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെക്രട്ടറി എന്ന നിലയിൽ എതിരഭിപ്രായങ്ങൾ പോലും ഇല്ലാതായി. കെ-ഫോൺ, ഇ-മൊബിലിറ്റി അങ്ങനെ വൻകിട പദ്ധതികളിലെല്ലാം ശിവശങ്കറിന്റെ റോൾ നിർണായകമായിരുന്നു. സർക്കാർ ഓഫീസുകൾ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറണമെന്ന നിർദേശത്തിന് പിന്നിലും ശിവശങ്കറായിരുന്നു. സ്പ്രിംക്ലർ വിവാദത്തിലാണ് കൈപൊള്ളിത്തുടങ്ങിയത്. മന്ത്രിസഭ അറിയാതെ ഒരുവിദേശ കമ്പനിയുമായി കരാറുണ്ടാക്കിയെന്നതാണ് സ്പ്രിംക്ലർ വിവാദത്തിന്റെ അടിസ്ഥാനം. ഒരു സെക്രട്ടറിക്ക് ഉത്തമവിശ്വാസത്തിൽ ചെയ്യാവുന്ന അധികാരമാണിതെന്ന ന്യായീകരണം നിരത്തി മുഖ്യമന്ത്രിതന്നെ ശിവശങ്കറിന് കവചം തീർത്തു. പിന്നാലെ, അസാധാരണ ഘട്ടത്തിലെ അസാധാരണ തീരുമാനമെന്ന രാഷ്ട്രീയ വിശദീകരണം നൽകി സി.പി.എമ്മും പിന്തുണച്ചു. കാനം രാജേന്ദ്രനെ ശിവശങ്കർതന്നെ അനുനയിപ്പിച്ചു. അധികാരകേന്ദ്രത്തിനൊപ്പം 'അവതാരങ്ങളുടെ' വലയമുണ്ടായി. സ്വപ്നാ സുരേഷും സരിത്തും കൺസൾട്ടൻസി ഏജന്റുമാരുമെല്ലാം അടുപ്പക്കാരായി. ഒടുവിൽ, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെന്ന പേരുദോഷത്തിലേക്കുള്ള പതനം. 2023 ജനുവരി 31വരെ സർവീസ് ബാക്കിയുള്ളപ്പോഴാണ് വീഴ്ച. ശിവശങ്കറിന്റെ ജീവിതം ഒരുപാഠമാണ്; വളർച്ചയിലും വീഴ്ചയിലും. Content Highlight: M Sivasankar IAS life,Career
from mathrubhumi.latestnews.rssfeed https://ift.tt/35I9Azl
via
IFTTT
No comments:
Post a Comment