തിരുവനന്തപുരം: കോൺഗ്രസിനോട് കൂട്ടുകൂടാൻപാടില്ലെന്ന് ഒരുകാലത്ത് ബംഗാൾഘടകത്തോട് കണ്ണുരുട്ടിയ കേരളത്തിലെ സി.പി.എം. ഒടുവിൽ നിലപാടുമാറ്റി. ബി.ജെ.പി.യെന്ന അപകടത്തെ നേരിടാൻ കോൺഗ്രസുമായി സഖ്യമാകാതെ പറ്റില്ലെന്നാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ എത്തിയ നിലപാട്. കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ പൂർണയോജിപ്പോടെയായിരുന്നു ഇത്. കേരളത്തിലെ കോൺഗ്രസ് അവരുടെ ദേശീയകാഴ്ചപ്പാടിനു വിരുദ്ധരും ബി.ജെ.പി. അനുകൂലികളുമാണെന്നാണ് കേരളത്തിനു പുറത്തെ സഖ്യത്തിനുള്ള പാർട്ടി വ്യാഖ്യാനം. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷകക്ഷികളെയും ഒരുമിച്ചുനിർത്തണമെന്നാണ് 2018-ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സി.പി.എം. തീരുമാനിച്ചത്. ഇത് കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലാതെ വേണമെന്ന് ഉപാധിവെച്ചത് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ കേരളഘടകമാണ്. ഏറെ തർക്കത്തിനുശേഷമാണ് ഇത്തരമൊരു 'ഉപാധി' പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. സീതാറാം യെച്ചൂരിയെ രാജ്യസഭാംഗമാക്കാൻ പിന്തുണയ്ക്കാമെന്ന ബംഗാളിലെ കോൺഗ്രസ് സന്നദ്ധതപോലും തള്ളിയത് കേരളഘടകത്തിന്റെ എതിർപ്പിനെത്തുടർന്നായിരുന്നു. കോൺഗ്രസുമായുള്ള ബന്ധം കേരളത്തിൽ വിശ്വസനീയമായി വിശദീകരിക്കാനാവില്ലെന്നായിരുന്നു വാദം. രാഹുൽഗാന്ധിയെ തള്ളിയും കേന്ദ്രനിലപാടിനു വിരുദ്ധവുമായാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നാണ് സി.പി.എം. സംസ്ഥാനത്ത് ഉയർത്തുന്ന വാദം. കേരളത്തിലെ കോൺഗ്രസ് മതേതരനിലപാട് സ്വീകരിക്കുന്നവരല്ല. മറിച്ച് ബി.ജെ.പി.യുടെ ബി ടീം ആണ്. രമേശ് ചെന്നിത്തല രാഹുൽഗാന്ധിയെ തള്ളിപ്പറഞ്ഞത് ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്, ഈ 'ദേശീയവിരുദ്ധർ' മുദ്രചാർത്താനുള്ള കളമൊരുക്കലായിരുന്നു. മുഖ്യമന്ത്രിയും ഇതേ നിലപാടാണ് ആവർത്തിക്കുന്നത്. പാർട്ടിക്ക് പിടിച്ചുനിൽക്കാനും ബി.ജെ.പി.യെ ചെറുക്കാനും കോൺഗ്രസുമായി ഒന്നിച്ചുനിൽക്കുകയല്ലാതെ മറ്റുവഴിയില്ലെന്നാണ് കഴിഞ്ഞദിവസം ചേർന്ന പി.ബി. യോഗം വിലയിരുത്തിയത്. ഇത് ഉൾക്കൊണ്ടാണ് പഴയ തൊട്ടുകൂടായ്മ കേരളഘടകവും അവസാനിപ്പിക്കുന്നത്. അടുത്തവർഷം കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഇടതുപാർട്ടികളും കോൺഗ്രസും ഡി.എം.കെ. മുന്നണിയിലാണ്. ബിഹാറിൽ ഇരുപാർട്ടികളും ആർ.ജെ.ഡി. നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമാണ്. ബംഗാളിലും അസമിലും നേരിട്ട് കോൺഗ്രസുമായി ധാരണയുണ്ടാക്കാനാണു തീരുമാനം. ഇത് ത്രിപുരയിൽ ബി.ജെ.പി.യെ ചെറുക്കാൻ സഹായിക്കും. ഇതാണ് പി.ബി.യുടെ കണക്കുകൂട്ടൽ. കോൺഗ്രസുമായി രാഷ്ട്രീയസഖ്യമെന്ന നിലപാടിന് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം വേണ്ടതുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മിറ്റിയിൽ പി.ബി. നിർദേശം അവതരിപ്പിക്കും. Content Highlight: The CPIMexplanation for its relationship with Congress
from mathrubhumi.latestnews.rssfeed https://ift.tt/3jwxa7e
via
IFTTT
No comments:
Post a Comment