തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യാനായി കൊണ്ടുപോകവേ കുഴഞ്ഞുവീണതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഉദ്യോഗസ്ഥർ ആശുപത്രിയിൽ തങ്ങിയതോടെ അറസ്റ്റിനുള്ള നീക്കമാണെന്ന് അഭ്യൂഹമുയർന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിൽ കസ്റ്റംസ് സംഘമെത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസിൽ ചോദ്യംചെയ്യുന്നതിന് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിച്ചശേഷം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം കാറിൽ കയറി. കാർ തൊട്ടടുത്ത ജങ്‌ഷനിൽ എത്തിയപ്പോൾ അദ്ദേഹം നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. ശിവശങ്കർ ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കരമനയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ഇ.സി.ജി.യിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദ്രോഗവിദഗ്ധരടക്കമുള്ള ഡോക്ടർമാർ പരിശോധിച്ചു. അദ്ദേഹം അപകടാവസ്ഥയിൽ അല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.അറസ്റ്റിന് ശ്രമിച്ചതായി കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. സ്വർണക്കടത്ത് കേസ് പിടികൂടിയ അസി. കമ്മിഷണർ രാമമൂർത്തി ഉൾപ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. ഡോക്ടർമാരിൽനിന്ന് ശിവശങ്കറിന്റെ ചികിത്സാവിവരങ്ങൾ ശേഖരിച്ചു. ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തിയതെന്ന് സൂചനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം അനുസരിച്ചാകും തുടർനടപടി.ലൈഫ് മിഷൻ സാമ്പത്തിക ഇടപാടുകളിലും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധത്തിന്റെപേരിലും കസ്റ്റംസിന് പുറമെ, എൻ.ഐ.എ.യും ഇ.ഡി.യും ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ 23-ന് പരിഗണിക്കും. കേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ചയും അദ്ദേഹത്തെ എട്ടരമണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2T3j02s
via
IFTTT
No comments:
Post a Comment