കൊച്ചി: അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ പ്രതികൾ പോലീസിൽ നൽകുന്ന മൊഴിയും മറ്റും പുറത്തുവിടുന്നതിനെതിരേ ഹൈക്കോടതി. മൊഴി പുറത്തുവിടുന്ന പോലീസുദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിയുണ്ടാകും. കേസിൽ പോലീസ് പ്രഥമവിവര റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നതോടെ അത് കോടതിയുടെ പരിഗണനയിലുള്ളതാവും. കേസിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കുംവരെ അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയുടെ വിവരങ്ങളും മറ്റും പുറത്തുവിടരുത്.ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന തെളിവുനിയമത്തിലെ വ്യവസ്ഥകൾ മാധ്യമപ്രവർത്തകർ വായിക്കണമെന്ന അഭ്യർഥനയും കോടതിയുടെ ഉത്തരവിലുണ്ട്. കൂടത്തായികേസിലുൾപ്പെട്ട ജോളിക്ക് ഭർത്തൃമാതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ നിരീക്ഷണം. പ്രസ്തുത കേസിൽ അന്വേഷണവിവരം ഓരോ ദിവസവും പുറത്തുവന്നിരുന്നെന്ന് കോടതി നിരീക്ഷിച്ചു.അന്തിമറിപ്പോർട്ടുവരെ കേസന്വേഷണവിവരം പോലീസുദ്യോഗസ്ഥർ ചോർത്തരുതെന്ന് മുരുകേശൻ കേസിൽ 2011-ൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അത് ലംഘിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നടപടി നേരിടേണ്ടിവരുമെന്നും പ്രസ്തുത ഉത്തരവിലുണ്ട്. അത് ലംഘിക്കരുതെന്ന് ഈ കോടതിയും ഉത്തരവിടുകയാണ്.പോലീസ് കസ്റ്റഡിയിൽ പ്രതിയുടെ മൊഴി അംഗീകൃത തെളിവല്ലെന്ന് സാധാരണക്കാരന് അറിയില്ല. കോടതിക്ക് നിയമപരമായ തെളിവേ സ്വീകരിക്കാനാവൂ. ഇന്നത്തെ സ്ഥിതിയിൽ നിയമപരമായ തെളിവിന്റെ അടിസ്ഥാനത്തിൽ കോടതി കേസിൽ തീരുമാനമെടുത്താൽ ജനം കോടതിയെ സംശയിക്കും. ഇതിനൊരവസാനം വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ പകർപ്പ് സംസ്ഥാനപോലീസ് മേധാവിക്ക് അയച്ചുകൊടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തോട് കോടതി നിർദേശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/379kccS
via
IFTTT
No comments:
Post a Comment