കൊച്ചി: പാലാ നിയമസഭാമണ്ഡലവും ഗുരുവായൂർ ദേവസ്വംബോർഡ് അംഗത്വവും എൻ.സി.പി.യിൽ പൊട്ടിത്തെറിക്കു വഴിവെക്കും. പാലാമണ്ഡലം പോകുമെന്ന ഭീതിയിൽ മാണി സി. കാപ്പൻ എം.എൽ.എ. സ്വന്തംനിലയിൽ ചർച്ചകളുമായി മുന്നോട്ടുപോയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിൽ വെള്ളിയാഴ്ച നടക്കുന്ന ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നുവരും.ഗുരുവായൂർ ദേവസ്വംബോർഡിലേക്ക് ആളെ നിർദേശിക്കുന്ന കാര്യത്തിൽ എൻ.സി.പി. സംസ്ഥാനനേതൃത്വം ഒരുവർഷത്തോളമായി ഉരുണ്ടുകളിക്കുകയാണ്. ക്രിമിനൽക്കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കലിന്റെ പേരാണ് ദേവസ്വം ബോർഡിലേക്ക് എൻ.സി.പി. ഇടതുമുന്നണിയിൽ നൽകിയിരുന്നത്. എന്നാൽ, സി.പി.എമ്മിൽനിന്നുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് അംഗീകരിച്ചില്ല. പുതിയ പേരുമായി വന്നാലേ സ്ഥാനം നൽകൂവെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കി. സി.പി.എം. അംഗീകരിക്കാത്ത ഒരാൾക്കുവേണ്ടി ഇത്രയുംകാലം കടുംപിടിത്തം നടത്തിയ സംസ്ഥാനനേതൃത്വത്തിനെതിരേ വിമർശനമുണ്ടാവും. പത്തോളംപേരുകൾ ഈ സ്ഥാനത്തിനായി ഉയർന്നിട്ടുണ്ട്. നടപടിക്ക് വിധേയനായ നേതാവ് മന്ത്രി എ.കെ. ശശീന്ദ്രനോട് ഫോണിൽ അപമര്യാദയായി പെരുമാറിയെന്ന പരാതിയും പാർട്ടിക്കുള്ളിലുണ്ട്. നടപടിയാവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവുമുണ്ടായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3j3NUCk
via
IFTTT
No comments:
Post a Comment