ന്യൂഡൽഹി: സംസ്ഥാനത്ത് 6805 തീരദേശ ചട്ടലംഘനങ്ങൾ പ്രാഥമികമായി കണ്ടെത്തിയെന്നും അവ പരിശോധിച്ച് ഉറപ്പാക്കാൻ അടുത്ത സെപ്റ്റംബർവരെ സമയം നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ. കോവിഡ് വ്യാപനത്തിൽ കുറവുവന്നാൽ മാത്രമേ നടപടികൾ ആരംഭിക്കാനാകൂവെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമം ലംഘിച്ച് കേരളതീരത്തു നടത്തിയ മുഴുവൻ നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന് മരട് ഫ്ലാറ്റുകളുടെ കേസ് പരിഗണിക്കവേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപാലിച്ചില്ലെന്നുകാട്ടി സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്. കളക്ടർമാരുടെ അധ്യക്ഷതയിലുണ്ടാക്കിയ തീരദേശ ജില്ലാകമ്മിറ്റികൾ തയ്യാറാക്കിയ കണക്കാണ് സർക്കാർ നൽകിയത്. 10 ജില്ലകളിലായി ആകെ 27,735 കേസാണ് വന്നത്. അതിൽ ചട്ടലംഘനം കണ്ടെത്തിയത് 6805 നിർമാണങ്ങളിലാണ്. ഇത് കരട് പട്ടികയാണെന്നും ഫീൽഡ് പരിശോധനയുൾപ്പെടെ നടത്തി ഉറപ്പുവരുത്താൻ ഏറെ സമയം വേണ്ടിവരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഫീൽഡ് പരിശോധനയ്ക്ക് നാലു മാസം, പൊതുജനാഭിപ്രായം തേടലിന് (പബ്ലിക് ഹിയറിങ്) രണ്ടു മാസം, സൂക്ഷ്മപരിശോധനയ്ക്കും അന്തിമപട്ടിക തയ്യാറാക്കാനും ഓരോ മാസം എന്നിങ്ങനെ ആവശ്യമാണ്. കോവിഡ് സാഹചര്യം ഭേദപ്പെട്ടശേഷം ജനുവരിയിൽ പരിശോധന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടെത്തിയ കൈയേറ്റങ്ങൾ പരിശോധിച്ചുറപ്പാക്കാൻ വിവിധ അതോറിറ്റികളുമായി ബന്ധപ്പെടേണ്ടിവരും. പബ്ലിക് ഹിയറിങ്, നിയമലംഘകർക്ക് നോട്ടീസയക്കൽ എന്നിവ നടപടികളുടെ ഭാഗമാണ്. വാണിജ്യസ്ഥാപനങ്ങളിൽ തുടങ്ങി ഘട്ടംഘട്ടമായേ നോട്ടീസയക്കാനാകൂ. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (2317). ആലപ്പുഴ (1283), കാസർകോട് (820), കണ്ണൂർ (810), കോഴിക്കോട് (668), എറണാകുളം (301), തിരുവനന്തപുരം (236), മലപ്പുറം (161), തൃശ്ശൂർ (145), കോട്ടയം (64) ജില്ലകളാണ് പിറകെയുള്ളത്. ഇവയിൽ പലതും ഇളവ് ലഭിച്ചവയോ കോടതി വ്യവഹാരങ്ങളിലുള്ളവയോ ആകും. കോവിഡ് കാരണം ഫീൽഡ് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. അതിനാൽ ജനുവരി ഒന്നുമുതൽ എട്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയോട് സർക്കാർ ആവശ്യപ്പെട്ടു. കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരേ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിനോട് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടപ്രകാരമാണ് സത്യവാങ്മൂലം നൽകിയത്. കേസ് നവംബർ അഞ്ചിന് കോടതി വീണ്ടും പരിഗണിച്ചേക്കും. Content Highlights:Coastal Rule violations- Kerala approaches Supreme Court seeks delay in proceedings
from mathrubhumi.latestnews.rssfeed https://ift.tt/3kfB4Cu
via
IFTTT
No comments:
Post a Comment