ന്യൂഡൽഹി: ‘‘ജബ് തക് സമോസാ മേ രഹേഗാ ആലു, ബിഹാർ മേ രഹേഗാ ലാലു’’ (സമോസയിൽ ഉരുളക്കിഴങ്ങ് ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടായിരിക്കും) എന്നാണ് 2013-ൽ ലാലു പ്രസാദ് യാദവ് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞത്. എന്നാൽ, റാഞ്ചിയിൽ ജയിലിൽ കഴിയുന്ന ലാലു ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകില്ല. കഴിഞ്ഞദിവസം അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ അഭാവവും തിരഞ്ഞെടുപ്പിൽ നിഴലിക്കും. ആരോഗ്യപ്രശ്നങ്ങളാൽ മുതിർന്ന നേതാവ് ശരദ് യാദവും പ്രചാരണവേദികളിലുണ്ടാകാനിടയില്ല.50 വർഷമായി നിയമസഭാ തിരഞ്ഞെടുപ്പിലെ അജൻഡ നിശ്ചയിച്ചിരുന്നത് ഈ മൂന്ന് നേതാക്കളാണ്. വ്യത്യസ്ത ശൈലിയും ആകർഷകമായ പ്രസംഗവുംകൊണ്ട് നിറഞ്ഞുനിന്നവർ. ജയപ്രകാശ് നാരായണന്റെ ശിഷ്യരായി സോഷ്യലിസ്റ്റ് പാതയിലൂടെ തുടങ്ങി ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നവർ. ഇവരുടെ അഭാവമാവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചചെയ്യപ്പെടുക. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ റാഞ്ചിയിലെ ജയിലിലാണ് ലാലു. എങ്കിലും മഹാസഖ്യത്തിന്റെ സീറ്റ് ചർച്ച, സ്ഥാനാർഥി നിർണയം തുടങ്ങിയവയ്ക്കെല്ലാം പതിവുപോലെ അദ്ദേഹംതന്നെയാണ് ചുക്കാൻ പിടിച്ചത്. 1977-ൽ ഇരുപത്തൊമ്പതാം വയസ്സിലായിരുന്നു ലാലുവിന്റെ ആദ്യ മത്സരം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥവിരുദ്ധ സമരങ്ങളുടെ വേലിയേറ്റത്തിൽ ഛപ്ര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ എല്ലാ വിധിയെഴുത്തുകളിലും ലാലു താരപ്രചാരകനും പാർട്ടിയുടെ നായകനുമായിരുന്നു. 2015-ലെ തിരഞ്ഞെടുപ്പിൽ 248 റാലികളിൽ അദ്ദേഹം പ്രസംഗിച്ചു. രാഷ്ട്രീയത്തിൽ ലാലുവിനെക്കാൾ മുതിർന്ന രാം വിലാസ് പാസ്വാൻ കഴിഞ്ഞയാഴ്ച സീറ്റ് ചർച്ചയ്ക്കിടയിലാണ് രോഗം മൂർച്ഛിച്ച്് ആശുപത്രിയിലായത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷംതന്നെ പാർട്ടിയുടെ കടിഞ്ഞാൺ മകൻ ചിരാഗ് പാസ്വാനെ ഏൽപ്പിച്ചിരുന്നു. സീറ്റ് ചർച്ചകൾ നടത്തിയതും ജെ.ഡി.യു.വുമായി കലഹിച്ച് ബിഹാറിലെ എൻ.ഡി.എ. മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതും ചിരാഗ് തന്നെ. ആദ്യഘട്ടം വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാസ്വാനെത്തേടി മരണമെത്തി. 1969-ൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് പാസ്വാൻ രാഷ്ട്രീയത്തിലിറങ്ങിയത്. 2019 വരെ ബിഹാറിലെ തിരഞ്ഞെടുപ്പുകളിലെ പ്രധാനമുഖങ്ങളിലൊന്നായിരുന്നു. 2015-ൽ 70 റാലികളിൽ പങ്കെടുത്തു. ഒരു മാസമായി ഡൽഹിയിൽ ചികിത്സയിൽ കഴിയുകയാണ് ശരദ് യാദവ്. 2015-ൽ 40 റാലികളിലാണ് അദ്ദേഹം പങ്കെടുത്ത്. 1974-ൽ മധേപ്പുരയിൽനിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. ഏഴുവട്ടം എം.പി.യായി.
from mathrubhumi.latestnews.rssfeed https://ift.tt/2GGnIRa
via
IFTTT
No comments:
Post a Comment