തിരുവനന്തപുരം: അന്വേഷണ ഏജൻസികൾ ഒരു മന്ത്രിയെ ചോദ്യംചെയ്തത് തെറ്റായി കാണുന്നില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ മന്ത്രി പോകുകയാണു വേണ്ടത്. അത് സ്റ്റേറ്റ് കാറിൽത്തന്നെ പോകണമെന്നാണു തന്റെ നിലപാട്. അതാണ് ജനാധിപത്യം. ഒളിച്ചുപോകേണ്ട ഒരു കാര്യവുമില്ല. എന്തിനാണ് അങ്ങനെ പോയത് എന്നതിനെക്കുറിച്ച് അദ്ദേഹമാണു വിശദീകരിക്കേണ്ടത്. എങ്ങനെ പോകണമെന്നു തീരുമാനിക്കേണ്ടതും അദ്ദേഹമാണെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങുന്നു സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങുകയാണ്. പുകമറ സൃഷ്ടിച്ച് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണിത്. ആറുമാസമായിട്ടും ആരാണ് സ്വർണം കടത്തിയതെന്നുപോലും കണ്ടുപിടിക്കാനാകാതെ അന്വേഷണം എവിടെയുമെത്താത്തത് അതുകൊണ്ടാണ്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തിട്ടില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ബി.ജെ.പി.യുടെ രീതിയാണ്. അത് നന്നായി അറിയാവുന്ന കോൺഗ്രസാണ് ഇവിടെ ബി.ജെ.പി.ക്കൊപ്പം സമരംചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾപോലും പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. സ്വർണക്കടത്ത് സർക്കാരിനെ ബാധിക്കുന്ന വിഷയമേ അല്ല. അത് കേന്ദ്രസർക്കാരിന്റെ വിഷയമാണ്. ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ ഒരു വിമർശനവും എക്സിക്യുട്ടീവ് യോഗത്തിലുയർന്നിട്ടില്ല. എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. എൽ.ഡി.എഫിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ. സ്വീകരിക്കുന്നത്. കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ, എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. നയവ്യതിയാനമുണ്ടായ ഘട്ടത്തിൽ സി.പി.ഐ. വിമർശിച്ചിട്ടുണ്ട്. അത് സർക്കാരിനെ എതിർക്കുന്നതായിരുന്നില്ല. ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസ്യതയിൽ ഒട്ടും കുറവുവന്നിട്ടില്ല. ജനക്ഷേമ പ്രവർത്തനങ്ങൾ ഒട്ടേറെ നടപ്പാക്കിയ സർക്കാരാണിത്. ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ ഐക്യനിര ഉയരുമ്പോൾ ഇവിടെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന കോൺഗ്രസ് നിലപാട് ശരിയാണോയെന്ന് അവർ പരിശോധിക്കണം- കാനം പറഞ്ഞു. ഒറ്റയടിക്ക് നടന്ന് ആരും മുന്നണിയിലെത്തിയിട്ടില്ല ഒറ്റയടിക്ക് നടന്ന് ആരും ഇടതുമുന്നണിയിലേക്ക് എത്തിയിട്ടില്ലെന്ന് ജോസ് കെ. മാണിയുടെ മുന്നണിപ്രവേശം സംബന്ധിച്ച ചോദ്യത്തിന് കാനം പ്രതികരിച്ചു. ഐ.എൻ.എൽ. ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിയുമായി ഒരുപാടുകാലം സഹകരിച്ച ശേഷമാണ് ഘടകകക്ഷിയായത്. കേരള കോൺഗ്രസിന്റെ കാര്യം സി.പി.ഐ. ചർച്ചചെയ്തിട്ടില്ല. അവർ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്നാണ് ജോസ് കെ. മാണി പ്രഖ്യാപിച്ചത്. അപ്പോൾ അനുചിതമായ സമയത്ത് അനുചിതമായ ചർച്ച സി.പി.ഐ. നടത്തേണ്ടതില്ലല്ലോയെന്ന് കാനം ചോദിച്ചു. അവർ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയാൽ അക്കാര്യം എൽ.ഡി.എഫ്. ചർച്ചചെയ്യും. രണ്ട് എം.എൽ.എ.മാരുള്ള പാർട്ടി വന്നാൽ 19 എം.എൽ.എ.മാരുള്ള പാർട്ടിക്ക് രണ്ടാംസ്ഥാനം നഷ്ടമാകുമോയെന്നത് യുക്തിയില്ലാത്ത ചോദ്യമാണ്. മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയവും അവരുടെ സ്വാധീനവും നന്നായി തനിക്കറിയാമെന്നും കാനം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3hZ6Odm
via
IFTTT
No comments:
Post a Comment