തിരുവനന്തപുരം: കേരളത്തിൽ പടർന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമാണെന്ന് പഠനം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജും ഡൽഹിയിലെ സി.എസ്.ഐ.ആർ.-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി(ഐ.ജി.ഐ.ബി.)യും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ സമീപ ജില്ലകളിൽനിന്നെത്തിയ രോഗികളിൽനിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിർണയമാണു നടത്തിയത്. ജനിതകശ്രേണീനിർണയം നടത്തിയത് സി.എസ്.ഐ.ആർ. ആണ്. കോവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോർട്ടാണിത്. വുഹാനിൽനിന്നെത്തിയ ആദ്യ രോഗികളുടെ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവിധേയമാക്കിയിരുന്നു. ഇതരസംസ്ഥാന യാത്രക്കാരിൽനിന്നാണ് ബഹുഭൂരിപക്ഷ വൈറസ് വ്യാപനവും ഉണ്ടായിട്ടുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, ട്രാക്കിങ്, ക്വാറന്റീൻ എന്നിവ ഫലപ്രദമായിരുന്നെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയിൽ 'ഡി 614 ജി' എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്. ജനിതകവ്യതിയാനം സാധാരണമാണെങ്കിലും കേരളത്തിൽ കണ്ടെത്തിയത് വർധിച്ച വ്യാപനശേഷിയുള്ള വൈറസ് ഘടനയുള്ളതാണെന്നാണ് വിലയിരുത്തൽ. വൈറസ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രതയും നിയന്ത്രണങ്ങളും ആവശ്യമാണെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നതായും മുഖ്യഗവേഷകയും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറും എമർജൻസി മെഡിസിൻ മേധാവിയുമായ ഡോ. ചാന്ദ്നി രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെയും വിവിധ വകുപ്പുകളിൽനിന്നുള്ള പതിന്നാല് ഡോക്ടർമാരുടെയും ഗവേഷകരുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഗവേഷണത്തിന്റെ ഏകോപനച്ചുമതല ഡൽഹിയിൽ സി.എസ്.ഐ.ആറിലെ ഡോ. വിനോദ് സ്കറിയക്കായിരുന്നു. ഡോക്ടർമാരായ വി.ആർ. രാജേന്ദ്രൻ, ജെ. ബിനാഫിലോമിന, പ്രശാന്ത് വിശ്വനാഥൻ, പ്രിയങ്ക ആർ. നായർ, എൻ.കെ. തുളസീധരൻ, കല്പന ജോർജ്, ഷീല മാത്യു, പി. ജയേഷ് കുമാർ, കെ.ജി. സജീത്ത്കുമാർ, വി.കെ. ഷമീർ, വിനീത് ഗ്ലാഡ്സൺ, മിഥുൻമോഹൻ, സി.പി. ഫിറോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. Content highlights:Corona virus spread in Kerala is genetically modified Covid 19 Virus
from mathrubhumi.latestnews.rssfeed https://ift.tt/3mjtZCg
via
IFTTT
No comments:
Post a Comment