കൊച്ചി: കേരളത്തിലും ബംഗാളിലും അറസ്റ്റിലായ അൽ ഖായിദ സംഘത്തിന് കേരളത്തിൽനിന്നു സഹായം കിട്ടിയിട്ടുണ്ടെന്ന് എൻ.ഐ.എ. റിപ്പോർട്ട്. അൽ ഖായിദ ആശയങ്ങളിൽ ആകൃഷ്ടരായ പത്തിലേറെപ്പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏതാനും പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും എൻ.ഐ.എ. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പണവും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കാനായി കേരളത്തിൽനിന്നു സഹായം ലഭിച്ചെന്നാണ് റിപ്പോർട്ട്. കൊച്ചി ഏലൂരിലെ പാതാളത്തുനിന്നു പിടിയിലായ മുർഷിദ് ഹസനാണ് സംഘത്തലവനെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി ആസൂത്രണങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും പലതവണ മുർഷിദ് സന്ദർശനം നടത്തിയിട്ടുണ്ട്. അൽ ഖായിദ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘം ശ്രമിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്, ഫോൺ എന്നിവയിൽനിന്നു ലഭിച്ച ഫോട്ടോകളിലും വീഡിയോകളിലുംനിന്ന് ഇവർ നടത്തിയത് ഭീകരവാദപ്രവർത്തനങ്ങൾ തന്നെയാണെന്നു തെളിയിക്കുന്നതായും റിപ്പോർട്ടിലുണ്ട്. കൊച്ചിയിൽ പിടിയിലായ മുർഷിദ് ഹസൻ, മൊസറഫ് ഹൊസ്സെൻ, യാക്കൂബ് ബിശ്വാസ് എന്നിവരെ ഞായറാഴ്ച ഡൽഹിയിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 11 മണിവരെയാണ് ഇവരെ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ട്രാൻസിറ്റ് വാറന്റിൽ ഡൽഹിക്കു കൊണ്ടുപോയ പ്രതികളെ ചൊവ്വാഴ്ച പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/3iOawb1
via
IFTTT
No comments:
Post a Comment