രാജപുരം: വിമാനയാത്രയ്ക്കിടെ വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരായ മലയാളി നഴ്‌സ് ദന്പതിമാർ രക്ഷകരായി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച 12.30-ന് ടൊറന്റോയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയും പഞ്ചാബ് സ്വദേശിനിയുമായ വയോധികയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിമാനജീവനക്കാർ യാത്രക്കാരിൽ ഡോക്ടർമാരോ നഴ്‌സ്മാരോ ഉണ്ടോയെന്ന് തിരക്കുന്നതിനിടയിലാണ് കോവിഡ് ഭീതിപോലും മറന്ന് മലയാളിയും കാനഡയിൽ നഴ്‌സുമായ ഷിന്റു ജോസ് രോഗിയെ രക്ഷിക്കാൻ മുന്നോട്ടുവന്നത്. സഹായത്തിന് ഭർത്താവും നഴ്‌സുമായ ഷിന്റോ സ്റ്റീഫനുമെത്തി. നഴ്‌സിങ് രംഗത്തെ പരിചയം കൈമുതലാക്കി ഷിന്റു നടത്തിയ തീവ്രപരിചരണത്തെ തുടർന്ന് അൽപ്പസമയത്തികം വയോധിക ആരോഗ്യം വീണ്ടെടുത്തു. ഇതോടെ വിമാനം അടിയന്തര ലാൻഡിങ് ഒഴിവാക്കി യാത്ര തുടർന്നു. കോവിഡ് ഭീഷണി മറന്നും യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ മനസ്സുകാണിച്ച ഷിന്റുവിനെയും ഭർത്താവിനെയും വിമാനജീവനക്കാരും യാത്രക്കാരും അഭിനന്ദിച്ചു. തൊടുപുഴ ചുങ്കത്താണ് ഷിന്റുവിന്റെ വീട്. ജനുവരിയിൽ നാട്ടിലേക്ക് വന്ന മക്കളെ ചുള്ളിക്കരയിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് ഇരുവരും നാട്ടിലേക്ക് വന്നത്. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ടുപേരും ചുള്ളിക്കരയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഒക്ടോബർ മൂന്നിന് മക്കളോടൊപ്പം തിരിച്ചുപോകും.
from mathrubhumi.latestnews.rssfeed https://ift.tt/2Rea9dv
via
IFTTT
No comments:
Post a Comment