കതിരൂർ (കണ്ണൂർ): പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ റോഡിൽ തെക്കേ തയ്യിലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മാഹി ചൂടിക്കോട്ട സ്വദേശി കുട്ടു എന്ന റിനീഷ് (33), ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജൂട്ടി (36), അഴിയൂർ സ്വദേശി ധീരജ് (34) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സി.പി.എം. പ്രവർത്തകരാണ്. റിനീഷിന്റെ ഇരു കൈപ്പത്തികളും തകർന്നിട്ടുണ്ട്. സജൂട്ടിക്ക് കണ്ണിനാണ് പരിക്ക്. സംഭവസ്ഥലത്തുനിന്ന് പുതുതായി നിർമിച്ച 13 സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ശക്തമായ സ്ഫോടനം നടന്നത്. പൊന്ന്യം പുഴയോടുചേർന്നുള്ള തോടിനുകുറുകെ ഏറുമാടം പോലെ പന്തൽകെട്ടി അതിലിരുന്നാണ് ബോംബ് നിർമിച്ചത്. സ്ഫോടനം നടന്നയുടൻ പരിക്കേറ്റവർ വാഹനത്തിൽ രക്ഷപ്പെട്ടു. നാടൻബോംബ് നൂലുപയോഗിച്ച് കെട്ടിമുറുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ആറംഗസംഘമാണ് ബോംബ് നിർമിച്ചിരുന്നത്. മൂന്നുപേർ പുഴയിലൂടെ രക്ഷപ്പെട്ടു. തെക്കേവയലിനും പൊന്ന്യം പുഴയ്ക്കും ഇടയിലെ കാട്ടിലാണ് നിർമാണ കേന്ദ്രം. പുറമെനിന്നുള്ള ആർക്കും ഇത് എളുപ്പത്തിൽ കണ്ടെത്താനാവില്ല. സമീപത്ത് വീടുകളുണ്ടെങ്കിലും മീൻപിടിക്കാനെന്നപേരിൽ പലരും ഇവിടെ എത്താറുണ്ട്. അതിനാൽ പരിസരവാസികൾ ശ്രദ്ധിക്കാറില്ല. നിർമാണകേന്ദ്രത്തിൽ ഭക്ഷണാവശിഷ്ടങ്ങളും കുപ്പിവെള്ളവുമുണ്ട്. സംഭവം നടന്നയുടൻ കതിരൂർ ഇൻസ്പക്ടർ എം.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവർ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, ഫൊറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കതിരൂർ പോലീസ് കേസെടുത്തു. Content Highlight:Bomb blast in Thalassery: 3 persons injured
from mathrubhumi.latestnews.rssfeed https://ift.tt/358HBKC
via
IFTTT
No comments:
Post a Comment