കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഒരു വര്‍ഷത്തിലേറെയായി സഹായം ലഭിക്കാതെ ഒരു ലക്ഷത്തോളംപേര്‍. അനാഥാലയങ്ങളില്‍ കഴിയുന്നവരാണു ദുരിതത്തിലായത്. സംസ്‌ഥാനത്തെ എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കിയപ്പോള്‍ ഈ സഹായവും ഇവര്‍ക്കു ലഭിച്ചില്ല. ഇതിനിടെ പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ അഞ്ചു കുട്ടികള്‍ മരിക്കാന്‍ കാരണമായത് സാമുഹ്യ നീതി വകുപ്പിന്റെ പുതിയ ഉത്തരവാണെന്ന ആരോപണവുമായി പി.സി. ജോര്‍ജ് എം.എല്‍.എ. രംഗത്തെത്തി.
കഴിഞ്ഞ അധ്യയന വര്‍ഷം വീട്ടില്‍പോയ കുട്ടികളെ തിരികെ അനാഥാലയങ്ങളില്‍ സ്വീകരിക്കണമെങ്കില്‍ മാതാപിതാക്കള്‍ സി.ഡബ്ല്യു.സി.യ്‌ക്ക് അപേക്ഷ നല്‍കണമെന്നും സി.ഡബ്ല്യു.സിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷമേ ജില്ലാ സി.ഡബ്ല്യു.സികള്‍ അനാഥാലയങ്ങളില്‍ പുനഃപ്രവേശനം അനുവദിക്കാവൂ എന്നും സാമൂഹിക നീതി സെക്രട്ടറി ബിജു പ്രഭാകര്‍ മേയ് 23-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട മൂന്നാര്‍ കാരുണ്യ ബോയിസ് ഹോമിലെ ജോഷ്വാ, സജയ് എന്നീ കുട്ടികള്‍ക്കും ചിന്നക്കനാല്‍ സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോമിലെ ശിവരജ്‌ഞിനി, സിന്ധുജ, കൗശിക എന്നീ കുട്ടികള്‍ക്കും തിരികെ ഈ സ്‌ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെപോയത്‌ഈ ഉത്തരവു മൂലമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
15 പേര്‍ അടങ്ങുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അഞ്ചു വര്‍ഷത്തേക്കാണു രൂപീകരിക്കുന്നത്. അനാഥാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഓരോ 4 വര്‍ഷവും അംഗീകാരം പുതുക്കി നല്‍കുകയും ഈ സ്‌ഥാപനങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവും വഹിക്കുകയുമാണു ബോര്‍ഡിന്റെ ചുമതല. പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ 2019 ഒക്‌ടോബര്‍ 19-ല്‍ സ്‌ഥാപനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടത്തി 5 പേരെ തെരഞ്ഞെടുത്തെങ്കിലും 15 പേര്‍ അടങ്ങുന്ന സമിതി രൂപീകരിക്കാന്‍ വേണ്ട ഇതര നടപടികള്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ബോര്‍ഡ് രൂപീകരിക്കാത്തതിനാല്‍ സ്‌ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ എടുക്കാനോ പുതുക്കാനോ നിലവില്‍ സംവിധാനമില്ല. സ്‌ഥാപനത്തിന് റേഷന്‍, ഗ്രാന്റ് എന്നിവ ലഭിക്കണമെങ്കില്‍ സാധുവായ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇതു ലഭിക്കാത്തതുകൊണ്ട് നിരവധി സ്‌ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റേഷന്‍ പോലും ലഭിക്കാത്ത സ്‌ഥിതിയാണ്.
from mangalam.com https://ift.tt/2DrdouM
via IFTTT
No comments:
Post a Comment